മുഹമ്മദ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

കേസില്‍ ഇന്ന് ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്.

 

മധ്യപ്രദേശിലാണ് കേസിന്റെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക മുന്‍കൂര്‍ ജാമ്യാപേക്ഷ കേരളത്തിലെ ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു വാദം.

കുംഭമേള വൈറല്‍ താരത്തിന്റെ ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഫര്‍മാന്റെ അറസ്റ്റ് തടഞ്ഞുള്ള ഇടക്കാല ഉത്തരവ് ഹൈക്കോടതി നേരത്തെ നീട്ടിവച്ചിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയെ മധ്യപ്രദേശ് സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. മധ്യപ്രദേശിലാണ് കേസിന്റെ എഫ് ഐ ആര്‍ റജിസ്റ്റര്‍ ചെയ്തതെന്നും സ്വാഭാവിക മുന്‍കൂര്‍ ജാമ്യാപേക്ഷ കേരളത്തിലെ ഹൈക്കോടതിയില്‍ നിലനില്‍ക്കില്ലെന്നുമായിരുന്നു വാദം. ടാന്‍സിറ്റ് മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് നല്‍കേണ്ടിയിരുന്നതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കേസില്‍ ഇന്ന് ഹൈക്കോടതി എന്ത് തീരുമാനമെടുക്കുമെന്നത് നിര്‍ണായകമാണ്.
മധ്യപ്രദേശ് പൊലീസ് സൈ്വര്യജീവിതം അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും കേസ് റദ്ദാക്കണമെന്ന ആവശ്യവുമായും ദമ്പതികള്‍ മധ്യപ്രദേശ് ഹൈക്കോടതിയേയും സമീപിച്ചിട്ടുണ്ട്. അധികൃതര്‍ വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. ഏകപക്ഷീയമായി റദ്ദാക്കിയ ജനന സര്‍ട്ടിഫിക്കറ്റ് പുനഃസ്ഥാപിക്കണമെന്നും ഹര്‍ജിയിലുണ്ട്.

സര്‍ക്കാര്‍ രേഖകള്‍ വ്യാജമായി തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നിലെ ഉദ്യോഗസ്ഥ ഗൂഢാലോചന അന്വേഷിക്കണം. വര്‍ഗീയ പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ കുറിച്ചും അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തങ്ങള്‍ക്കെതിരെ നടക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയെ സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നാണ് ദമ്പതികളുടെ ആവശ്യം.