ഹരിപ്പാട് ആറ് മാസം പ്രായമുള്ള കുഞ്ഞ് ആനയ്ക്ക് മുൻപിൽ വീണ സംഭവം:കുട്ടിയുടെ പിതാവും താത്കാലിക പാപ്പാനുമായ അഭിലാഷ് പിടിയിൽ

ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞ് ആനയ്ക്കരികിൽ വീണ സംഭവത്തിൽ താത്കാലിക പാപ്പാനും പിടിയിൽ. രണ്ടാം പ്രതിയും കുട്ടിയുടെ പിതാവുമായ അഭിലാഷ് ആണ് പിടിയിലായത്. ഒന്നാം പ്രതി ജിതിൻ രാജിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

ആലപ്പുഴ: ഹരിപ്പാട് ആറ് മാസം പ്രായമായ കുഞ്ഞ് ആനയ്ക്കരികിൽ വീണ സംഭവത്തിൽ താത്കാലിക പാപ്പാനും പിടിയിൽ. രണ്ടാം പ്രതിയും കുട്ടിയുടെ പിതാവുമായ അഭിലാഷ് ആണ് പിടിയിലായത്. ഒന്നാം പ്രതി ജിതിൻ രാജിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസമാണ് ഹരിപ്പാട് സ്കന്ദൻ എന്ന ആനയുടെ കാൽക്കൽ ആറ് മാസം പ്രായമുള്ള കുട്ടി വീഴുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. ആനയുടെ അടിയിലൂടെ പോകുന്നത് ഭയം മാറാനും ഭാഗ്യം വരാനും സഹായിക്കുമെന്നുമാണ് വിശ്വാസം. ഇതുപ്രകാരം കുഞ്ഞുമായി ഇയാള്‍ ആനയുടെ അടിയിലൂടെ കടന്നുപോകുകയും പിന്നാലെ ആനയുടെ കൊമ്പില്‍ കുഞ്ഞിനെ ഇരുത്താന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് കുഞ്ഞ് താഴെ വീണു.

സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപമുണ്ടായിരുന്ന ആളാണ് കുഞ്ഞിനെ നിലത്തുനിന്ന് എടുക്കുന്നത്. രണ്ടര മാസം മുന്‍പ് പാപ്പാനെ കുത്തിക്കൊന്ന ആനയ്ക്ക് സമീപമാണ് ഇയാള്‍ സാഹസം കാണിച്ചത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചിരുന്നു.വാർത്ത പുറത്തുവന്നതിന് പിന്നാലെ ആനയെ ഇയാൾ മർദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. മദ്യലഹരിയിലായിരുന്നു മര്‍ദനം. ആനയുടെ മുന്‍കാലുകളില്‍ കമ്പ് ഉപയോഗിച്ച് തല്ലുന്നതാണ് ദൃശ്യത്തിലുള്ളത്. തുടര്‍ച്ചയായി തല്ലുന്നതും വീഡിയോയിലുണ്ട്. ഇതിന് തൊട്ടുപിന്നാലെയാണ് കുഞ്ഞുമായി ഇയാള്‍ ആനയുടെ അടുത്ത് എത്തുന്നതും കുഞ്ഞിനെ ആനക്കൊമ്പില്‍ ഇരുത്താന്‍ ശ്രമിക്കുന്നതും.