`ഹലാൽ ഫായിദ` തട്ടിപ്പ്: സിപിഎം, ഡി.വൈ.എഫ്.ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് കെ. സുധാകരൻ എം.പി; കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി
കണ്ണൂർ: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിച്ച് കോടികളുടെ സാമ്പത്തിക ക്രമക്കേട് നടത്തി പൂട്ടിപ്പോയ 'ഹലാൽ ഫായിദ' സഹകരണ സംഘം തട്ടിപ്പിൽ സിപിഎം-ഡി.വൈ.എഫ്.ഐ നേതാക്കളുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തക സമിതി അംഗം കെ. സുധാകരൻ എം.പി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി.
സഹകരണ വകുപ്പിന്റെ നിയമങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് സ്ഥാപനം പ്രവർത്തിച്ചതെന്നും, ലക്ഷക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ച ശേഷം 2023 ഡിസംബറിൽ പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിക്കുകയായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. മുൻ ഡി.വൈ.എഫ്.ഐ നേതാവും പ്രസിഡന്റുമായ എം. ഷാജറിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നിക്ഷേപകരെ വഞ്ചിച്ചത്.
സ്ഥാപനത്തിന്റെ മറവിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചും, തട്ടിപ്പിൽ ഉൾപ്പെട്ട ഉയർന്ന രാഷ്‌ട്രീയ നേതാക്കളുടെ പങ്കിനെക്കുറിച്ചും കേന്ദ്ര ഏജൻസികളെക്കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തിച്ച് ഇരകൾക്ക് നീതി ലഭ്യമാക്കണമെന്നും കെ. സുധാകരൻ ,എം.പി ആവശ്യപ്പെട്ടു.