ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് റെക്കോര്‍ഡ് വിവാഹത്തിന് സാക്ഷിയാകും

ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്.

 

പുലര്‍ച്ചെ നാല് മണി മുതല്‍ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ക്ക് തുടക്കമായത്.

ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് റെക്കോര്‍ഡ് വിവാഹത്തിന് സാക്ഷിയാകും. 437 വിവാഹങ്ങളാണ് ഇന്ന് ഗുരുവായൂരില്‍ നടക്കുക. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും വിവാഹങ്ങള്‍ക്ക് ഗുരുവായൂര്‍ അമ്പലം വേദിയാകുന്നത്. പുലര്‍ച്ചെ നാല് മണി മുതല്‍ ആറ് മണ്ഡപങ്ങളിലായാണ് വിവാഹങ്ങള്‍ക്ക് തുടക്കമായത്. ചിങ്ങമാസത്തിലെ ആദ്യത്തെ ഞായാറാഴ്ചയാണ് ഇന്ന്.

ഇതിന് മുമ്പ് 2024 സെപ്റ്റംബര്‍ എട്ടിനായിരുന്നു ഗുരുവായൂരില്‍ ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടന്നത്. അന്ന് 354 വിവാഹങ്ങളായിരുന്നു ഇവിടെ നടന്നത്. പുലര്‍ച്ചെ നാല് മണിക്ക് മംഗളവാദ്യത്തിന്റെ അകമ്പടിയില്‍ കണ്ണൂര്‍ തലശ്ശേരി സ്വദേശി ആര്‍ണവ് മോഹന്‍ കുമാര്‍ പഴയങ്ങാടി സ്വദേശിനി വിദ്യാ ആനന്ദ് രാജിന് താലിചാര്‍ത്തിയതോടെയാണ് ഗുരുവായൂരിലെ റെക്കോര്‍ഡ് വിവാഹങ്ങള്‍ക്ക് തുടക്കമായത്. പുലര്‍ച്ചെ 4.10ഓടെ ക്ഷേത്രം കിഴക്കേ നടയിലെ ഒന്നാം നമ്പര്‍ മണ്ഡപത്തില്‍ ദേവസ്വം ചെയര്‍മാന്‍ എ വിഗോപിനാഥ് ഭദ്രദീപം തെളിച്ചതോടെയാണ് വിവാഹങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് മറ്റ് 5 മണ്ഡപങ്ങളിലും വിവാഹ ചടങ്ങുകള്‍ ആരംഭിക്കുകയായിരുന്നു.

ടോക്കണ്‍ അനുസരിച്ചാണ് വിവാഹങ്ങള്‍ ഗുരുവായൂരില്‍ പുരോമിക്കുന്നത്. ഊഴത്തിന് അനുസരിച്ച് ആളുകളെ വിളിക്കുകയും എത്രയും വേഗം വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയാക്കുന്ന രീതിയിലാണ് ചടങ്ങള്‍ പുരോഗമിക്കുന്നത്. ആദ്യത്തെ രണ്ട് മണിക്കൂറില്‍ 137 വിവാഹങ്ങള്‍ കഴിഞ്ഞു.