ആവേശപ്പെരുമയിൽ ഗുരുവായൂര്‍ ആനയോട്ടം; ഗുരുവായൂര്‍ രവികൃഷ്ണന്‍ ഒന്നാമൻ
മൂന്നാം തവണയാണ് രവികൃഷ്ണന്‍ ആനയോട്ടത്തില്‍ ജേതാവാകുന്നത്.
തൃശൂര്‍: ഗുരുവായൂര്‍ ഉത്സവത്തിനു മുന്നോടിയായി നടത്തുന്ന ഗുരുവായൂർ ആനയോട്ട മത്സരത്തിൽ ഗുരുവായൂര്‍ രവികൃഷ്ണന്‍ വിജയിച്ചു. മൂന്നാം തവണയാണ് രവികൃഷ്ണന്‍ ആനയോട്ടത്തില്‍ ജേതാവാകുന്നത്. ഉച്ചതിരിഞ്ഞു മൂന്നിന് മഞ്ജുളാല്‍ പരിസരത്ത് നിന്നാണ് ആനയോട്ടം ആരംഭിച്ചത്. ആദ്യം കിഴക്കേനടയിലെ ക്ഷേത്ര ഗോപുരത്തിനടുത്തെത്തിയതോടെയാണ് രവികൃഷ്ണന്‍ ജേതാവായത്. ഇതോടെ ഇത്തവണ ഉത്സവത്തിനു ഗുരുവായൂരപ്പന്റെ തങ്കത്തിടമ്പേറ്റാനുള്ള അവസരം കൊമ്പനു ലഭിച്ചു. കൃഷ്ണനാരായണന്‍, ബാലു, രവികൃഷ്ണന്‍ എന്നീ ആനകളാണ് മുന്‍നിരയില്‍ ഓടിയത്.സുരക്ഷയും മൃഗക്ഷേമവും മൃഗക്ഷേമവും പൊതുജനങ്ങളുടെ സുരക്ഷയും മുന്‍നിര്‍ത്തി കര്‍ശനമായ നിയന്ത്രണങ്ങളോടെയാണ് ഇത്തവണയും ആനയോട്ടം സംഘടിപ്പിച്ചത്.
ആനകളുടെ ശാരീരികക്ഷമത ഉറപ്പാക്കി വിദഗ്ധ ഡോക്ടര്‍മാരുടെ പരിശോധനയുള്‍പ്പെടെ പൂര്‍ത്തിയാക്കിയാണ് ആനയോട്ടം സംഘടിപ്പിച്ചത്. മഞ്ജുളാലില്‍ നിന്ന് ആരംഭിച്ച് ക്ഷേത്രമതില്‍ക്കകം വരെയുള്ള ദൂരം സുരക്ഷിതമായ അകലം പാലിച്ചാണ് ആനകള്‍ ഓടിയത്. ആനയും ജനങ്ങളും തമ്മില്‍ കൃത്യമായ അകലം പാലിക്കാന്‍ സുരക്ഷാസേനയെ വിന്യസിക്കുകയും ഭക്തര്‍ക്ക് നിയന്ത്രിത പ്രവേശനം ഏര്‍പ്പെടുത്തുകയും ചെയ്തു.അതേസമയം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രോത്സവത്തിന് ആവേശകരമായ തുടക്കം കുറിച്ചു.ക്ഷേത്രത്തില്‍ പത്തുദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിനാണ് തുടക്കമായത്.