ഗുരുവായൂര്‍ ദേവസ്വം സാമ്പത്തിക ഇടപാടുകള്‍; ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് പരിഗണിക്കും

നിലവിലുള്ള സാഹചര്യം നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലെ പരാതികളില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് കോടതി പരിഗണിക്കും. വരവ്-ചെലവ് കണക്കുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് കോടതി ഇന്ന് വിശദമായി പരിശോധിക്കും.

ക്ഷേത്രത്തിലേക്ക് വഴിപാടായി ലഭിച്ച സ്വര്‍ണ്ണം, വെള്ളി, കുങ്കുമപ്പൂവ് തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കള്‍ രജിസ്റ്ററില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും, കഴിഞ്ഞ 43 വര്‍ഷമായി ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വാര്‍ഷിക പരിശോധന നടത്തിയിട്ടില്ലെന്നും ഓഡിറ്റ് വിഭാഗം നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഈ വിഷയത്തില്‍ നിലവിലുള്ള സാഹചര്യം നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ സംസ്ഥാന ഓഡിറ്റ് വിഭാഗം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തലുകള്‍ ദേവസ്വം ബോര്‍ഡ് തള്ളിക്കളഞ്ഞിരുന്നു. ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബോര്‍ഡിന്റെ ഔദ്യോഗിക നിലപാട്.