നവകേരള സദസ്സിനിടെ ഗൺമാൻമാരുടെ മർദനം ചട്ടവിരുദ്ധം ; സുരക്ഷാ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശുപാർശ
ആലപ്പുഴയിൽ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാൻമാർ കുടുങ്ങുന്നു. ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടികളാണെന്ന് വ്യക്തമായതായി എസ്ഐടി അറിയിച്ചു.
തിരുവനന്തപുരം : ആലപ്പുഴയിൽ നവകേരള സദസ്സിനിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ മർദിച്ച സംഭവത്തിൽ പിണറായി വിജയന്റെ ഗൺമാൻമാർ കുടുങ്ങുന്നു. ഗൺമാൻമാരുടെ നടപടി ചട്ടവിരുദ്ധമാണെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. സംഭവത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് തെറ്റായ നടപടികളാണെന്ന് വ്യക്തമായതായി എസ്ഐടി അറിയിച്ചു.
ഗൺമാൻമാരായ അനിലിനും സന്ദീപിനും എതിരെ നടപടി ആവശ്യപ്പെട്ട് മുൻ ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ നൽകിയ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് നേരത്തെ പൂഴ്ത്തിയിരുന്നു. ഗൺമാൻമാരുടെ പ്രവൃത്തി പൊലീസിന് അവമതിപ്പുണ്ടാക്കിയെന്നായിരുന്നു എസ്പിയുടെ റിപ്പോർട്ട്.
എന്നാൽ ഈ റിപ്പോർട്ടിന് പിന്നാലെ ചൈത്ര തെരേസയെ ആലപ്പുഴയിൽ നിന്നും മാറ്റുകയും ഗൺമാൻമാരെ സംരക്ഷിക്കുന്ന നിലപാട് അധികൃതർ സ്വീകരിക്കുകയുമായിരുന്നു. സമൂഹമാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രചരിച്ച ദൃശ്യങ്ങൾ ആധികാരികമാണെന്നും ഇതിൽ മർദനം വ്യക്തമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ചൈത്ര തെരേസയുടെ റിപ്പോർട്ടും എസിപി ഷൗക്കത്തലിയുടെ കണ്ടെത്തലുകളും എസ്ഐടി പരിശോധിച്ചു. നിലവിൽ ഈ രണ്ട് ഉദ്യോഗസ്ഥരും പിണറായി വിജയനൊപ്പം തുടരുകയാണ്. പുതിയ റിപ്പോർട്ട് ഡിജിപിക്ക് ലഭിക്കുന്നതോടെ ഇവർക്കെതിരെ വകുപ്പുതല നടപടികൾ ഉണ്ടാകുമെന്നാണ് സൂചന.