സ്വകാര്യ ആശുപത്രികളിലെ രോഗികളെ ചൂഷണ ചെയ്യല്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍

നാഷണല്‍ സാമ്പിള്‍ സര്‍വേ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

 


വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികള്‍ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്.

സ്വകാര്യ ആശുപത്രികളിലെ സാമ്പത്തിക ചൂഷണവും അനിയന്ത്രിതമായ ചികിത്സാ ചെലവുകളും നിയന്ത്രിക്കാന്‍ നിര്‍ണായക ശുപാര്‍ശകളുമായി പാര്‍ലമെന്ററി സ്ഥിരം സമിതി. രാജ്യസഭാ എം.പി പ്രൊഫ. രാം ഗോപാല്‍ യാദവിന്റെ അധ്യക്ഷതയിലുള്ള ആരോഗ്യ-കുടുംബക്ഷേമ പാര്‍ലമെന്ററി സമിതി സമര്‍പ്പിച്ച 176-ാമത് റിപ്പോര്‍ട്ടിലാണ് സാധാരണക്കാര്‍ക്ക് ആശ്വാസമേകുന്ന നിര്‍ദ്ദേശങ്ങളുള്ളത്. അനാവശ്യമായി ബില്‍ തുക പെരുപ്പിച്ചു കാണിക്കുന്നത് തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന് പാര്‍ലമെന്ററി സമിതി. പ്രധാന നഗരങ്ങളിലെ സ്വകാര്യ ആശുപത്രികളുടെ റൂം വാടക, അതത് പ്രദേശങ്ങളിലെ ത്രീ സ്റ്റാര്‍ ഹോട്ടലുകളിലെ ശരാശരി വാടക നിരക്കിന് തുല്യമായി നിജപ്പെടുത്തണം എന്നതടക്കമുള്ള വിപ്ലവകരമായ ശുപാര്‍ശകളാണ് കമ്മിറ്റി മുന്നോട്ടുവെച്ചിരിക്കുന്നത്.


വലിയ മെട്രോ നഗരങ്ങളിലെ ആശുപത്രികള്‍ മുറി വാടകയായി ഭീമമായ തുകയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്. അടിസ്ഥാന റൂം വാടക ത്രീ സ്റ്റാര്‍ ഹോട്ടലുകളുടെ നിരക്കില്‍ പരിമിതപ്പെടുത്തണമെന്നും, ഇതിനൊപ്പം ഡ്യൂട്ടി ഡോക്ടര്‍മാരുടെ ഫീസ്, നഴ്‌സിംഗ് ചാര്‍ജ്, മെഡിക്കല്‍ സാമഗ്രികള്‍, ഭക്ഷണം, അലക്ക് തുടങ്ങിയ ചെലവുകള്‍ പ്രത്യേകം കണക്കാക്കി സുതാര്യമായി ബില്‍ തയാറാക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റൂം കാറ്റഗറി അനുസരിച്ച് മരുന്നുകള്‍ക്കും പരിശോധനകള്‍ക്കും വില കൂട്ടുന്ന രീതി അവസാനിപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.

നാഷണല്‍ സാമ്പിള്‍ സര്‍വേ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് സമിതി റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ശരാശരി 6,631 രൂപ ചികിത്സാ ചെലവ് വരുമ്പോള്‍, സ്വകാര്യ ആശുപത്രികളില്‍ ഇത് ശരാശരി 50,508 രൂപയോളമാണ്. അടിയന്തരമല്ലാത്ത സാധാരണ ചികിത്സകള്‍ക്ക് പോലും സ്വകാര്യ മേഖലയില്‍ അഞ്ചിരട്ടിയിലധികം തുക ചെലവാക്കേണ്ടി വരുന്നു. ഇത് രാജ്യത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ കടുത്ത സാമ്പത്തിക കടക്കെണിയിലേക്കാണ് തള്ളിയിടുന്നത്.