ക്യാമ്പസ് രാഷ്ട്രീയത്തിന് സര്‍ക്കാര്‍ അനുകൂലം: റോജി

കോടതി നിര്‍ദ്ദേശപ്രകാരം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു.

 

വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരള സര്‍വകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

കേരള സര്‍വകലാശാലയില്‍ കലാലയ രാഷ്ട്രീയത്തിന് തടയിടാന്‍ കരട് രേഖ തയ്യാറാക്കിയെന്ന വിവാദത്തില്‍ പ്രതികരണവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണ്‍. കാളപെറ്റെന്ന് കേള്‍ക്കുമ്പോഴേക്കും കയറെടുക്കുന്ന രീതിയിലാണ് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ നടക്കുന്നതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. വിദ്യാര്‍ത്ഥി രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കേരള സര്‍വകലാശാല യാതൊരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നും, കലാലയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. 

കോടതി നിര്‍ദ്ദേശപ്രകാരം കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നു. ഈ ഉപസമിതിയുടെ ചര്‍ച്ചകള്‍ക്കായി നിയമ സമിതി തയ്യാറാക്കിയ ഒരു രേഖ മാത്രമാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഈ രേഖ അയച്ച് അവരില്‍ നിന്നും അഭിപ്രായം തേടിയ ശേഷം വീണ്ടും ചര്‍ച്ച ചെയ്ത് അംഗീകരിച്ചാല്‍ മാത്രമേ ഇത് സര്‍വകലാശാലയുടെ മാര്‍ഗ്ഗനിര്‍ദ്ദേശമായി കണക്കാക്കുകയുള്ളൂ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പ്രസ്താവന നടത്തുന്നതിന് മുന്‍പ് സ്വന്തം സംഘടനയിലുള്ള ഉപസമിതി അംഗങ്ങളോടെങ്കിലും ചോദിച്ചു കാര്യങ്ങള്‍ മനസ്സിലാക്കണമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.