കടുത്ത സാമ്പത്തിക പ്രശ്നം; ധവളപത്രം പുറത്തിറക്കി സര്‍ക്കാര്‍, വിയോജനക്കുറിപ്പുമായി പ്രതിപക്ഷം  

സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കി സർക്കാർ. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഇതിനിടെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം രംഗതെത്തി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിയോജനക്കുറിപ്പ് നൽകിയത്.

 
തിരുവനന്തപുരം:  സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച ധവളപത്രം പുറത്തിറക്കി സർക്കാർ. ധനവകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വിഡി സതീശനാണ് ധവളപത്രം നിയമസഭയുടെ മേശപ്പുറത്ത് വച്ചത്. ഇതിനിടെ വിയോജനക്കുറിപ്പുമായി പ്രതിപക്ഷം രംഗതെത്തി. മുൻ ധനമന്ത്രി കെ എൻ ബാലഗോപാലാണ് വിയോജനക്കുറിപ്പ് നൽകിയത്. നടപടികളില്‍ വീഴ്ചയെന്ന് ആരോപിച്ച് പ്രതിപക്ഷവും മുഖ്യമന്ത്രിയും തമ്മില്‍ വാക്‌പോരുണ്ടായി. പ്രതിപക്ഷ ആരോപണം മുന്‍വിധിയെന്ന് വി ഡി സതീശന്‍ തിരിച്ചടിച്ചു.

ധവളപത്രം വെച്ചത് നല്ല കാര്യം , എല്ലാ കാര്യവും പുറത്തു വരുമല്ലേയെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. 2015 ല്‍ ധവളപത്രം തയ്യാറാക്കിയത് ധനവകുപ്പ് ആയിരുന്നു. പുറത്തുള്ള വിദഗ്ധരെ ഉപയോഗിച്ച് ധവളപത്രം തയ്യാറാക്കിയത് ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തില്ലെന്ന സത്യപ്രതിജ്ഞയുടെ ലംഘനമാണ്. ഓഡിറ്റ് ചെയ്യാനുള്ള അവകാശം C and AG ക്കാണ്. പ്രൈവറ്റ് കക്ഷികളെ കൊണ്ട് ധവളപത്രം തയ്യാറാക്കാന്‍ സാധിക്കില്ല. ധനകാര്യ വകുപ്പാണ് ധവളപത്രം തയ്യാറാക്കേണ്ടത്. ഔദ്യോഗിക രഹസ്യ രേഖകളുടെ വിവരം കൊടുക്കില്ല എന്ന സത്യപ്രതിജ്ഞയുടെ ലംഘനം നടന്നു. സ്വകാര്യ ഏജന്‍സിക്കാണ് ധവളപത്ര തയ്യാറാക്കാനുള്ള അവകാശം നല്‍കിയത്. നാളെ ആര്‍ക്കും ഒരു പൊളിറ്റിക്കല്‍ ഡോക്യുമെന്റ് തയ്യാറാക്കാം എന്ന സ്ഥിതിയാകും. ധവളപത്രം രാഷ്ട്രീയം ഉപയോഗത്തിനല്ല -കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

ധവളപത്രം പുറത്തുവച്ചത് സ്പീക്കറുടെ അനുവാദത്തോടെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. അഞ്ചുവര്‍ഷത്തെ നടപടിക്രമം അറിയാമെന്ന് പറഞ്ഞു. എനിക്ക് 25 വര്‍ഷത്തെ നടപടിക്രമം അറിയാം. ബാലഗോപാല്‍ പറഞ്ഞത് അടിസ്ഥാനരഹിതമാണ്. ഒരു രഹസ്യരേഖ പോലും പുറത്തേക്ക് പോയിട്ടില്ല. മന്ത്രിസഭയുടെ അനുമതിയോടു കൂടിയാണ് ധവള പത്രം തയ്യാറാക്കിയത്. കേരളത്തിലെ സമ്പദ് വ്യവസ്ഥയിലെ സ്ഥിതി എന്തെന്ന് കേരളത്തിലെ ജനങ്ങള്‍ അറിയണം. ഒരു രഹസ്യ രേഖയും ഇതിനകത്തില്ല. പബ്ലിക് ഡൊമൈനില്‍ ലഭ്യമാകുന്ന വിവരങ്ങളാണ് ഉള്‍പ്പെടുത്തിയത്. ഏറ്റവും പരിണത പ്രജ്ഞരായ മൂന്ന് ഉദ്യോഗസ്ഥരെയാണ് ഇതിന് ചുമതലപ്പെടുത്തിയത്. ധനകാര്യവകുപ്പിന്റെ നേതൃത്വത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഓരോ രംഗത്തെയും വിദഗ്ധരായ ആളുകളുടെ സേവനം ഉറപ്പാക്കി അവരുടെ സേവനം തേടി ഓരോ കാര്യങ്ങളും ചെയ്യാനാണ് ഈ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുമ്പ് വെച്ചിട്ടുള്ള പലതവണ ധവളപത്രങ്ങളും രാഷ്ട്രീയ രേഖകളാണ്. ഇത് രാഷ്ട്രീയ രേഖയല്ല. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം സംബന്ധിച്ച സ്റ്റേറ്റ്‌മെന്റാണ്. ഈ സര്‍ക്കാര്‍ ഇനിയുള്ള എല്ലാകാര്യത്തിനും വിദഗ്‌ധോപദേശം തേടി തന്നെയായിരിക്കും മുന്നോട്ടുപോവുക. ചട്ടവും നടപടിക്രമങ്ങളും പാലിച്ചുകൊണ്ട് തന്നെയാണ് ധവളപത്രം തയ്യാറാക്കിയത് – മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി വീണെടുത്തു കിടന്ന് ഉരുളുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ഇത് ശരിയായ ധവളപത്രമല്ല. ധനകാര്യവകുപ്പിന് ഇരുട്ടില്‍ നിര്‍ത്താന്‍ പാടില്ല. ധനകാര്യ വകുപ്പാണ് ഇത് തയ്യാറാക്കേണ്ടത്. ഇവിടെ തയ്യാറാക്കിയിരിക്കുന്നത് ധനകാര്യ വകുപ്പ് അല്ല. ധനകാര്യ വകുപ്പ് നേരത്തെ തയ്യാറാക്കിയ അത്തരം ഡോക്യുമെന്റുകള്‍ പൊളിറ്റിക്കല്‍ രേഖകളാണ് എന്നുള്ളത് വിചിത്രവാദം. ഉപദേശം തരുന്നവരെ പറ്റി വ്യത്യസ്ത അഭിപ്രായമില്ല. ധവളപത്രം തയ്യാറാക്കേണ്ടത് ധനകാര്യ വകുപ്പാണ്. അതിന്റെ വ്യതിയാനമാണ് വന്നിരിക്കുന്നത്. ഇത് കൃത്യമായ പൊളിറ്റിക്കല്‍ രേഖ – പിണറായി വിജയന്‍ പറഞ്ഞു. പിന്നാലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ വാക്‌പോര് തന്നെയുണ്ടായി.