വയനാട് സിവിൽ സ്റ്റേഷനോട് ചേർന്നുള്ള സർക്കാർ കെട്ടിടം  ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോൾ ചോർന്നൊലിക്കുന്നു

 

കൽപ്പറ്റ : മൂന്നര കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച സർക്കാർ  കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം തികഞ്ഞപ്പോൾ പെയ്ത മഴയിൽ ചോർന്നൊലിക്കുന്നു.വയനാട് സിവിൽ സ്റ്റേഷനോട് ചേർന്നുള്ള   ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസാണ് മഴക്കാലത്തിന് മുമ്പേ ചോർന്നൊലിക്കുന്നത്. നിർമ്മാണത്തിൽ അഴിമതിയെന്ന് ആരോപണം.

2022 ജനുവരി 22-നാണ് വയനാട് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസിൻ്റെ പുതിയ ഓഫീസ് കെട്ടിടം മന്ത്രി ഉദ്ഘാടനം ചെയ്തത്. മൂന്നരക്കോടി രൂപ ചിലവിൽ പൊതുമരാമത്ത് വകുപ്പ് ആണ്  കെട്ടിട നിർമ്മാണം നടത്തിയത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ വെള്ളം കുത്തിയൊലിച്ചതോടെ ജീവനക്കാർ ബക്കറ്റിൽ വെള്ളം ശേഖരിക്കുകയായിരുന്നു.

കെട്ടിടത്തിന് നിലവാരം കുറഞ്ഞ മരം ഉപയോഗിച്ചതിനാൽ    ജനലുകളും വാതിലുകളും അടക്കാൻ കഴിയില്ല. തുറന്ന് കിടക്കുന്ന ജനാലകൾ കാറ്റിൽ ഇളകിയാടി ചില്ലുകൾ തകർന്ന അവസ്ഥയിലാണ്.ഇത് സുരക്ഷാ ഭീഷണി ഉയർത്തുന്നുണ്ട്. നാലാം നിലയായാതിനാൽ ചോർന്നൊലിക്കുന്നതിനാൽ താഴെ നിലകളിലെ ഓഫീസുകളിലേക്കും വെള്ളം എത്തുകയാണ്. 2024 വരെ കരാറുകാരൻ്റെ ഉത്തരവാദിത്വത്തിൽ പരിപാലന കാലാവധി ഉണ്ടെങ്കിലും അറ്റകുറ്റപ്പണികൾ ഒന്നും ഇതുവരെ നടന്നിട്ടില്ല.