സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് കുറഞ്ഞത് 1,320 രൂപ 

 ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണവില ഇന്നും (30-06-26) താ​ഴോട്ട്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12845 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,02,760 രൂപയുമായി. വെള്ളി വിലയും കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5000 രൂപയുമാണ് കുറഞ്ഞത്.

 

കൊച്ചി: ഇന്നലെ രണ്ടുതവണ കുറഞ്ഞ സ്വർണവില ഇന്നും (30-06-26) താ​ഴോട്ട്. ഗ്രാമിന് 165 രൂപ കുറഞ്ഞ് 12845 രൂപയും പവന് 1,320 രൂപ കുറഞ്ഞ് 1,02,760 രൂപയുമായി. വെള്ളി വിലയും കുറഞ്ഞു. ഗ്രാമിന് അഞ്ച് രൂപയും കിലോഗ്രാമിന് 5000 രൂപയുമാണ് കുറഞ്ഞത്. 235 രൂപയാണ് ഗ്രാം വില. ഇന്നലെ രാവിലെയും വൈകീട്ടുമായി സ്വർണം പവന് 1480 രൂപ കുറഞ്ഞിരുന്നു. രാവിലെ ഗ്രാമിന് 85 രൂപ താഴ്ന്ന് 13,110 രൂപയും പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയുമായിരുന്നു. വൈകീട്ട് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും ഇടിഞ്ഞു. 1,04,080 രൂപ നിരക്കിലാണ് വിപണി ക്ലോസ് ചെയ്തത്. ശനിയാഴ്ച ഗ്രാമിന് 110 രൂപയും പവന് 880 രൂപയും വർധിച്ചിരുന്നു. പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമായിരുന്നു വില.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡിന് 39.61 ഡോളറാണ് കുറഞ്ഞത്. 0.98 ശതമാനം ഇടിഞ്ഞ് 3,984.08 ഡോളറാണ് ഇന്നത്തെ വില. ഈ വർഷം ജനുവരി 31ന് രേഖപ്പെടുത്തിയ പവന് 1,31,160 രൂപയാണ് സ്വർണവിലയുടെ എക്കാലത്തെയും ഉയർന്ന നിരക്ക്.

ഇറാൻ -യു.എസ് യുദ്ധവിരാമത്തിനുശേഷം സ്വർണത്തിന് വൻ വില വർധനയുണ്ടാവുമെന്ന് വിപണി നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, യു.എസിൽ പണപ്പെരുപ്പം കുറയാതിരുന്നതോടെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് പലിശ കുറച്ചില്ല. ഭാവിയിൽ പലിശ കൂട്ടുമെന്ന സൂചനയും നൽകി. ഇതോടെ യു.എസ് ബോണ്ട് നിക്ഷേപം കൂടുതൽ ആകർഷകമായി മാറി. സ്വർണത്തേക്കാൾ പണമൊഴുക്ക് ബോണ്ടുകളിലേക്കായി. ഇതോടെ വില ഇടിയുകയായിരുന്നു. യു.എസ് പണപ്പെരുപ്പമാകും സ്വർണത്തിന്റെ ഇനിയുള്ള ഗതി നിർണയിക്കുക.

വരും ദിവസങ്ങളിൽ യു.എസ് കേന്ദ്രബാങ്ക് പലിശ നിരക്ക് ഉയർത്തിയാൽ സ്വർണവില വീണ്ടും ഇടിയും. അടുത്ത സെപ്റ്റംബറിൽ സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിലെ യു.എസ് വായ്പാ നിരക്കാവും സ്വർണത്തെ സ്വാധീനിക്കുക. അതുവരെ വിപണിയിലെ ചാഞ്ചാട്ടം തുടരും. സെപ്റ്റംബറിൽ യു.എസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചാൽ സ്വർണത്തിന്റെ കുതിപ്പിന് അത് കാരണമാകും. വീണ്ടും യുദ്ധ ആശങ്ക ഉയർന്നതോടെ യു.എസ് പണപ്പെരുപ്പം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ. അത് വലിയ വിലയിടിവിലേക്ക് സ്വർണത്തെ നയിക്കും.

2008ലെ സാമ്പത്തിക പ്രതിസന്ധിക്കുശേഷം സ്വർണ വില വലിയ രീതിയിൽ ഉയർന്നിരുന്നു. 2015 വരെ ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണത്തിന് പിന്നീട് ഇടിവുണ്ടായി. 2019ലാണ് സ്വർണത്തിന്റെ വില കൂടാൻ തുടങ്ങിയത്. ഈയൊരു സാഹചര്യം ഇപ്പോഴും ആവർത്തിക്കുമെന്ന് പ്രവചിക്കുന്നവരുണ്ട്. അതുപോലെ യുദ്ധത്തിന്റെ ഗതിയും പ്രവചനാതീതമാണ്. ഇതും സ്വർണത്തിന്റെ വാങ്ങൽ സംബന്ധിച്ച പ്രവചനങ്ങൾ അസാധ്യമാക്കുന്നു. സ്വർണ വിപണിയിലെ അനിശ്ചിതത്വം കാരണം ചില ഗോൾഡ് ഇ.ടി.എഫ് ഫണ്ടുകൾ തൽക്കാലത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നത് നിർത്തിയിരുന്നു. സ്വർണത്തിന്റെ ചാഞ്ചാട്ടമാണ് മ്യൂച്വൽ ഫണ്ട് കമ്പനികളെ നിക്ഷേപം സ്വീകരിപ്പിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്.