പമ്പാനദീതടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോര്‍ജ്

 

പത്തനംതിട്ട : പമ്പാനദിയുടെ കരകളില്‍ മാലിന്യം വലിച്ചെറിയുന്നവരെ ക്യാമറ സ്ഥാപിച്ച്  കണ്ടെത്തി, അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുള്ളതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 'നവകേരളം വൃത്തിയുള്ള കേരളം' കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച 'ശുചിത്വ ഹര്‍ത്താല്‍' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിയമങ്ങളുടെ അഭാവമല്ല ഇത്തരം പ്രവണതകള്‍ക്ക് കാരണമെന്നും, കോഴഞ്ചേരിയിലെ ജനങ്ങളുടെ ആരോഗ്യത്തിന് കര്‍ശന നടപടികള്‍ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

എന്റെ നാട്, എന്റെ വീട്, എന്റെ പരിസരം ഇവ വൃത്തിയായി സൂക്ഷിക്കുക എന്നത് അവരവരുടെ ഉത്തരവാദിത്തമാണ്. മഴക്കാല പൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, ഇതൊരു തുടര്‍പ്രവര്‍ത്തനമായി കണ്ട് ഓരോരുത്തരും ഇതില്‍ ഇടപെടുന്ന  സാഹചര്യം ഉണ്ടാവണം.  സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ടൗണ്‍ പ്ലാനിങ്ങിനായി തിരഞ്ഞെടുത്ത മൂന്ന് നഗരങ്ങളില്‍ ഒന്ന് കോഴഞ്ചേരി ആണെന്നും പുതിയ പാലത്തിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനോടനുബന്ധിച്ച് ആവശ്യമായ ഗതാഗതക്രമീകരണങ്ങള്‍ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
ഗ്രാമപഞ്ചായത്തിലെ എല്ലാ വ്യാപാര വിദ്യാഭ്യാസ സ്ഥാപങ്ങളുടെയും ക്ലബ്ബുകളുടെയും സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് 'ശുചിത്വ ഹര്‍ത്താല്‍' സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം സാറ  തോമസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, ശുചിത്വ കമ്മിറ്റി പഞ്ചായത്ത് കോ-ഓര്‍ഡിനേറ്റര്‍ ബിജിലി പി ഈശോ, ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സോണി കൊച്ചുതുണ്ടില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമിത ഉദയകുമാര്‍, വാര്‍ഡ് അംഗങ്ങളായ ഗീതു മുരളി, ടി.ടി. വാസു, സാലി ഫിലിപ്പ്, സി.എം. മേരിക്കുട്ടി, കുടുംബശ്രീ സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സുധ ശിവദാസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.കെ. സുനില്‍കുമാര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കേരള ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രവര്‍ത്തകര്‍, പൊയ്യാനില്‍ നഴ്‌സിംഗ് കോളജ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.