മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണന്‍ അന്തരിച്ചു

1989-90 കാലഘട്ടത്തില്‍ വി പി സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത -വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു.

 

വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായിരുന്ന കെ പി ഉണ്ണികൃഷ്ണന്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം.

1989-90 കാലഘട്ടത്തില്‍ വി പി സിംഗ് മന്ത്രിസഭയില്‍ ഉപരിതല ഗതാഗത -വാര്‍ത്താവിനിമയ വകുപ്പ് മന്ത്രിയായിരുന്നു. 1971 മുതല്‍ 1991 വരെ തുടര്‍ച്ചയായി ആറ് തവണ വടകര മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സ്‌കൂള്‍ കോളെജ് പഠനകാലത്ത് പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ അംഗമായിരുന്നു. ശേഷം 1960ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1962 മുതല്‍ എഐസിസി അംഗമായിരുന്നു. വി കെ കൃഷ്ണമേനോനൊപ്പം പത്രപ്രവര്‍ത്തനരംഗത്തുണ്ടായിരുന്ന കെ പി ഉണ്ണികൃഷ്ണന്‍ ഇന്ദിരഗാന്ധിയുടെ വിശ്വസ്തനിരയിലുള്‍പ്പെട്ടു. പിന്നീട് ഇന്ദിരയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് (യു) വിലും പിന്നീട് കോണ്‍ഗ്രസ്(എസ്)ലും എത്തി. കോണ്‍ഗ്രസ് (എസ്) അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായിരുന്നു. 1995ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങി.

1936 സെപ്തംബര്‍ 20ന് തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ ഇ കുഞ്ഞിക്കണ്ണന്‍ നായരുടെ മകനായാണ് ജനനം. ചെന്നൈയിലെ ക്രിസ്ത്യന്‍ കോളെജ്, മദ്രാസ് പ്രസിഡന്‍സി കോളെജ്, ഗവണ്‍മെന്റ് ലോ കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.