24/7 കോൾ സെന്ററുമായി വനം വകുപ്പ്
മനുഷ്യ-വന്യജീവി സംഘർഷ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗ സേവനം ഉറപ്പാക്കുന്നതിനായി കേരള വനം വകുപ്പ് 24/7 ഫോറസ്റ്റ് കോൾ സെന്റർ ആരംഭിക്കുന്നു. നിലവിലുള്ള ടോൾ ഫ്രീ നമ്പറായ 1800-425-4733 മുഖേനയാണ് കോൾ സെന്റർ സേവനം ലഭ്യമാകുക.
മനുഷ്യ-വന്യജീവി സംഘർഷ സാഹചര്യങ്ങളിൽ പൊതുജനങ്ങൾക്ക് അതിവേഗ സേവനം ഉറപ്പാക്കുന്നതിനായി കേരള വനം വകുപ്പ് 24/7 ഫോറസ്റ്റ് കോൾ സെന്റർ ആരംഭിക്കുന്നു. നിലവിലുള്ള ടോൾ ഫ്രീ നമ്പറായ 1800-425-4733 മുഖേനയാണ് കോൾ സെന്റർ സേവനം ലഭ്യമാകുക.
ഭാവിയിൽ 3 അല്ലെങ്കിൽ 4 അക്ക ഷോർട്ട് കോഡ് നമ്പർ ലഭ്യമാകുന്ന മുറയ്ക്ക് സേവനം പുതിയ നമ്പറിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് അറിയിച്ചു. വനം വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിനും വനമേഖലയ്ക്ക് പുറത്തുള്ള വന്യജീവി സാന്നിധ്യം റിപ്പോർട്ട് ചെയ്യുന്നതിനും മനുഷ്യവാസ മേഖലകളിലെത്തുന്ന വന്യജീവികളെ നീക്കം ചെയ്യുന്നതിനുമായി പൊതുജനങ്ങൾക്ക് ബന്ധപ്പെടാവുന്ന ഏകജാലക സംവിധാനമായിരിക്കും കോൾ സെന്റർ.
വന്യജീവി സാന്നിധ്യമോ വന്യജീവികളെ നീക്കം ചെയ്യുന്നതിനോ ഉള്ള അഭ്യർത്ഥന കോൾ സെന്ററിൽ ലഭിക്കുന്ന മുറയ്ക്ക് വിവരങ്ങൾ പ്രത്യേക പോർട്ടലിൽ രേഖപ്പെടുത്തും. തുടർന്ന് ട്രാക്കിംഗ് വിവരങ്ങൾ ഉൾപ്പെടെയുള്ള എസ്എംഎസ് സന്ദേശം പരാതിക്കാരന് ലഭ്യമാക്കും.
അതോടൊപ്പം തന്നെ അടിയന്തര ഫീൽഡ് നടപടികൾക്കായി ബന്ധപ്പെട്ട ഡിവിഷൻ ഫോറസ്റ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ (DFEOC), റാപ്പിഡ് റെസ്പോൺസ് ടീം (RRT), റേഞ്ച് ഓഫീസ് എന്നിവിടങ്ങളിലേക്ക് WildWatch മൊബൈൽ ആപ്ലിക്കേഷൻ മുഖേന വിവരങ്ങൾ കൈമാറും. പരാതിയിൽ സ്വീകരിച്ച നടപടികളുടെ പുരോഗതി പരാതിക്കാരന് ട്രാക്ക് ചെയ്യാനുമാകും.
കോൾ സെന്റർ സംവിധാനത്തോടൊപ്പം പരാതി പരിഹാര മാനേജ്‌മെന്റ് സിസ്റ്റവും സംയോജിപ്പിക്കാനാണ് വനം വകുപ്പിന്റെ തീരുമാനം. ക്ലൗഡ് അധിഷ്ഠിത കോൾ സെന്റർ സൊല്യൂഷൻ പ്രൂഫ് ഓഫ് കോൺസെപ്റ്റ് അടിസ്ഥാനത്തിലാണ് വനം വകുപ്പിനായി വികസിപ്പിച്ചിരിക്കുന്നത്.