വിഴിഞ്ഞത്തെ വിദേശനിക്ഷേപം; അനുമതി തേടി സര്‍ക്കാരിനെ സമീപിച്ച് അദാനി ഗ്രൂപ്പ്

നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷ.

 

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയാണ് ഓഹരി കൈമാറാന്‍ അനുമതി തേടിയത്

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് വിദേശനിക്ഷേപം എത്തിക്കുന്നതിനായി അദാനി ഗ്രൂപ്പ് ഔദ്യോഗികമായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടി. വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണത്തിനും നടത്തിപ്പിനുമായി രൂപീകരിച്ച 'അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്' കമ്പനിയാണ് ഓഹരി കൈമാറാന്‍ അനുമതി തേടിയത്. വിഐഎസ്എല്‍ എംഡിക്കാണ് അപേക്ഷ നല്‍കിയത്.

ഒരാഴ്ചയ്ക്കകം അപേക്ഷ നല്‍കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അദാനി ലീഗല്‍ വിഭാഗത്തിന്റെ നിയമോപദേശം കൂടി തേടിയ ശേഷമാണ് ഇന്നലെ അപേക്ഷ സമര്‍പ്പിച്ചത്. നിയമപരമായ ഓഹരി കൈമാറ്റത്തിന് അനുമതി വേണമെന്നാണ് അപേക്ഷ. ഓഹരി കൈമാറാന്‍ അദാനി ഗ്രൂപ്പ് സര്‍ക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. പിന്നാലെയാണ് അപേക്ഷ സമര്‍പ്പിച്ചത്.

വിദേശ നിക്ഷേപവുമായി ബന്ധപ്പെട്ട് ആദ്യം സെബിയെയാണ് അറിയിക്കേണ്ടതെന്നും അവിടെ നിന്നുള്ള തത്വത്തിലുള്ള അനുമതി ബുധനാഴ്ച ലഭിച്ച സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന് അപേക്ഷ നല്‍കിയതെന്നുമാണ് അദാനി ഗ്രൂപ്പ് വ്യക്തമാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്സിക്ക് കൈമാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എംഎസ്സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ  ഉപസ്ഥാപനമായ 'മുന്‍ഡി ലിമിറ്റഡ്' ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്ക് ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍.