മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയില്‍ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്തിയാല്‍ വരള്‍ച്ചക്കാലത്തും കൃഷിയിറക്കാന്‍ കഴിയുമെന്നാണ് തമിഴ്‌നാടിന്റെ വാദം

 

തേനിയില്‍ 14,700 ഏക്കര്‍ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് താഴ്ന്നതോടെ കടുത്ത പ്രതിസന്ധിയിലാണ് തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകള്‍. ജലവിതരണം മുടങ്ങിയതോടെ ഒന്നരലക്ഷം ഏക്കര്‍ കൃഷി ഭൂമി തരിശായി. മറ്റ് ജോലികളിലേക്ക് തിരിയേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍.

മുല്ലപ്പെരിയാര്‍ അണക്കെട്ടാണ് തേനി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ അഞ്ച് ജില്ലകളിലെ കാര്‍ഷിക ജീവിതം താങ്ങി നിര്‍ത്തുന്നത്. തേനിയില്‍ 14,700 ഏക്കര്‍ കൃഷിഭൂമിയിലാണ് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ ആശ്രയിച്ച് കൃഷിയിറക്കുന്നത്. സാധാരണയായി ജൂണ്‍ ഒന്നിന് കാര്‍ഷിക ആവശ്യങ്ങള്‍ക്കായി അണക്കെട്ട് തുറക്കുമെങ്കിലും ഇത്തവണ വെള്ളമില്ലെന്ന കാരണത്താല്‍ ഇതുവരെ തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ വയലൊരുക്കല്‍ ഉള്‍പ്പെടെ പ്രാരംഭ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ പോലും നടത്താന്‍ കഴിയാതെ വന്നതോടെയാണ് ഭൂമി തരിശായാത്. മുന്‍പുണ്ടായിരുന്ന ജലശേഖരം ആസൂത്രണം ഇല്ലാതെ തുറന്ന് വിട്ടതും ഈ വര്‍ഷം മതിയായ മഴ ലഭിക്കാതിരുന്നതുമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയില്‍ നിന്ന് 152 അടിയായി ഉയര്‍ത്തിയാല്‍ വരള്‍ച്ചക്കാലത്തും കൃഷിയിറക്കാന്‍ കഴിയുമെന്നാണ് തമിഴ്‌നാടിന്റെ വാദം. ജലക്ഷാമം കാരണം കൃഷി ഉപേക്ഷിച്ച പലരും കടുത്ത പ്രതിസന്ധിയിലാണ്. ആശങ്ക പരിഹരിക്കാന്‍ അടിയന്തര ഇടപെടലുണ്ടാവണമെന്നാണ് ആവശ്യം.