കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് വ്യാപാര സമുച്ചയത്തിലെ തീപിടിത്തം; കാരണം കണ്ടെത്താന്‍ ഇന്ന് ഫയര്‍ഫോഴ്‌സ് പരിശോധന

കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

 


മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലര്‍ച്ചെയോടെ തീ പൂര്‍ണമായി അണച്ചത്.

കോഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ വ്യാപാര സമുച്ചയത്തില്‍ ഉണ്ടായ തീപിടിത്തതിന്റെ കാരണം അറിയാന്‍ ഫയര്‍ഫോഴ്സ് ഇന്ന് പരിശോധന നടത്തും. ജില്ലാ ഫയര്‍ ഓഫീസറുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുക. റിപ്പോര്‍ട്ട് ഇന്ന് തന്നെ കളക്ടര്‍ക്ക് സമര്‍പ്പിക്കും. തീപിടിത്തം സംബന്ധിച്ച വിശദ റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.


മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് പുലര്‍ച്ചെയോടെ തീ പൂര്‍ണമായി അണച്ചത്. കെട്ടിട പരിപാലന ചട്ടം പാലിക്കാതെയാണ് വ്യാപാര സ്ഥാപനം പ്രവര്‍ത്തിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കെട്ടിട പരിപാലന ചട്ടം അടക്കം പാലിച്ചിരുന്നോയെന്ന് പരിശോധിക്കും. ലക്ഷങ്ങളുടെ നഷ്ടമാണ് വ്യാപാരികള്‍ക്കുണ്ടായത്. കോഴിക്കോട് നഗരത്തെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് തീപിടിത്തമുണ്ടായത്. വ്യാപാര സമുച്ചയം ഏതാണ്ട് പൂര്‍ണമായും കത്തിനശിച്ചു. തീപിടിത്തത്തെ തുടര്‍ന്ന് നഗരമെങ്ങും കറുത്ത പുക പടര്‍ന്നു. തീപടര്‍ന്ന ഉടനെ കെട്ടിടത്തില്‍ നിന്ന് ആളുകളെ ഒഴുപ്പിച്ചതിനാല്‍ ആളപായമില്ല.
ഈയടുത്തകാലത്തൊന്നും ഇത്രയും വലിയ അഗ്‌നിബാധയ്ക്ക് കോഴിക്കോട് നഗരം സാക്ഷിയായിട്ടില്ല. നിരവധി വ്യാപാരികളുടെ ഉപജീവനമാര്‍ഗമാണ് കത്തി ചാമ്പലായത്.