ട്രാഫിക് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പേരിൽ വ്യാജ ഇ-ചെല്ലാൻ സന്ദേശം ; പുത്തൻ തട്ടിപ്പുമായി ഓൺലൈൻ സംഘങ്ങൾ ; വാഹന ഉടമകൾക്ക് ജാഗ്രത നിർദ്ദേശം

ട്രാഫിക് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പേരിൽ നൂതന തട്ടിപ്പ് രീതിയുമായി ഓൺലൈൻ സംഘങ്ങൾ. ഇ - ചെല്ലാൻ - ഡിജിറ്റൽ ട്രാഫിക് / ട്രാൻസ്പോർട്ട് ഇൻഫോഴ്സ്മെൻ്റ് സൊല്യൂഷൻ

 

തിരുവല്ല : ട്രാഫിക് പോലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും പേരിൽ നൂതന തട്ടിപ്പ് രീതിയുമായി ഓൺലൈൻ സംഘങ്ങൾ. ഇ - ചെല്ലാൻ - ഡിജിറ്റൽ ട്രാഫിക് / ട്രാൻസ്പോർട്ട് ഇൻഫോഴ്സ്മെൻ്റ് സൊല്യൂഷൻ എന്ന തലക്കെട്ടിൽ ട്രാഫിക് നിയമലംഘനം നടത്തിയതായി കാട്ടി വാഹന ഉടമകളുടെ മൊബൈലുകളിലേക്ക് https:/lnk.ink/RTYDF എന്ന ലിങ്കിൽ നിന്നും സന്ദേശം അയക്കുകയാണ് തട്ടിപ്പ് സംഘത്തിൻറെ രീതി. എം - പരിവാഹൻ വഴി പണം അടയ്ക്കുന്നതിന് ഗൂഗിൾ പേ അല്ലെങ്കിൽ അക്ഷയ കേന്ദ്രങ്ങൾ അതുമല്ലെങ്കിൽ അതാത് പോലീസ് സ്റ്റേഷനുകളിൽ നേരിട്ടും ആണ് പിഴ തുക അടക്കേണ്ടത്. എന്നാൽ തട്ടിപ്പ് തിരിച്ചറിയാതെ തട്ടിപ്പുസംഘം അയച്ചു നൽകുന്ന ലിങ്ക് ഓപ്പൺ ആക്കുന്ന വാഹന ഉടമയോട് എടിഎം കാർഡ് വഴി  ഫൈൻ അടയ്ക്കാൻ സംഘം ആവശ്യപ്പെടും. 

ഇതിന് തയ്യാറാവുന്ന വാഹന ഉടമയോട് എടിഎം കാർഡിന് പിൻവശത്തെ രഹസ്യ നമ്പർ കൂടി ആവശ്യപ്പെടും. ഇതോടെ അക്കൗണ്ടിൽ കിടക്കുന്ന മുഴുവൻ പണവും നഷ്ടമാകും. ഇത്തരത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുറ്റൂർ തെങ്ങേലി സ്വദേശിയും ഇൻഷുറൻസ് ഏജൻ്റും ആയ സുരേഷ് കുമാറിന് തൻറെ ഉടമസ്ഥതയിൽ കെഎൽ 27 -കെ - 5301 രജിസ്റ്റർ നമ്പറിലുള്ള ബൈക്ക് നിയമലംഘനം  നടത്തിയതായി കാട്ടി 500 രൂപയുടെ ചെല്ലാൻ ലഭിച്ചു. ഇതേ തുടർന്ന് സുരേഷ് കുമാർ തിരുവല്ല ട്രാഫിക് എസ് ഐ എം.ജി അനുരുദ്ധനെ ഫോണിൽ ബന്ധപ്പെട്ടു. ട്രാഫിക് എസ്ഐ ആവശ്യപ്പെട്ട പ്രകാരം മൊബൈലിലേക്ക് വന്ന മെസ്സേജ് സുരേഷ് കുമാർ അയച്ചു നൽകി. ഇത് പരിശോധിച്ചതോടെ ആണ് തട്ടിപ്പ് ആണെന്ന് ഉറപ്പിച്ചത്. കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം വ്യാജ മെസ്സേജ് ലഭിച്ച 15 ഓളം പേർ ട്രാഫിക് പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായി ട്രാഫിക് എസ് ഐ പറഞ്ഞു. ഓൺലൈൻ തട്ടിപ്പ് സംഘത്തിൻറെ പുതിയ തട്ടിപ്പ് രീതിയാണ് ഇതൊന്നും ഇത്തരം മെസ്സേജുകൾ തുറക്കാൻ ശ്രമിക്കരുതെന്നും ട്രാഫിക് എസ് ഐ മുന്നറിയിപ്പ് നൽകി.