സഭയില്‍ അസാധാരണ നീക്കം; നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍ വായിക്കാതെ വിട്ട ഭാഗങ്ങള്‍ മുഖ്യമന്ത്രി വായിച്ചു

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ വായിക്കാത്ത ഭാഗങ്ങള്‍ സഭയില്‍ വായിച്ച്‌ അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു

 

നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം.

തിരുവനന്തപുരം:  നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവർണർ വായിക്കാത്ത ഭാഗങ്ങള്‍ സഭയില്‍ വായിച്ച്‌ അസാധാരാണ നടപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.നയപ്രഖ്യാപനം മുഴുവനും ഗവര്‍ണര്‍ വായിച്ചില്ലെന്നും കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ അവഗണിച്ചുവെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം ഗവര്‍ണറെ മുഖ്യമന്ത്രി യാത്രയാക്കിയതിന് ശേഷമാണ് സഭയില്‍ അസാധാരണ നീക്കം.

ഖണ്ഡിക 12,15,16 എന്നിവയില്‍ മാറ്റത്തിരുത്തലുകള്‍ വന്നിട്ടുണ്ടെന്ന് ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ചുകൊണ്ട് മുഖ്യമന്ത്രി വ്യക്തമാക്കി.'ഖണ്ഡിക 12ലെ വാചകം ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16ലെ വാചകത്തില്‍ ചില വാക്കുകള്‍ ഗവര്‍ണര്‍ പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തെ ആധികാരികമായ നയപ്രഖ്യാപനമായി സ്വീകരിക്കണം'. മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

'ഈ വാചകം ബഹു. ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 15 ലെ അവസാന രണ്ടു വാചകങ്ങള്‍ ഇപ്രകാരമാണ്: 'സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകള്‍ ദീര്‍ഘകാലമായി കെട്ടിക്കിടക്കുകയാണ്. ഈ വിഷയങ്ങളില്‍ എന്റെ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുകയും അവ ഒരു ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയുമാണ്.

''ഈ വാചകം ഗവര്‍ണര്‍ ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തിലെ ഖണ്ഡിക 16 ലെ അവസാന വാചകം ഇപ്രകാരമാണ്, 'നികുതി വിഹിതവും ധനകാര്യ കമ്മീഷന്‍ ഗ്രാന്റുകളും സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളാകുന്നതും, ഔദാര്യമല്ലാത്തതും, ഈ ചുമതല ഏല്‍പ്പിക്കപ്പെട്ടിട്ടുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേലുള്ള ഏതൊരു സമ്മര്‍ദ്ദവും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബ്ബലപ്പെടുന്നതുമാണ്.

''ഈ വാചകത്തിനോടൊപ്പം 'എന്റെ സര്‍ക്കാര്‍ കരുതുന്നു'' എന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍ ഒഴിവാക്കിയവ ഉള്‍പ്പെടുത്തിയും, കൂട്ടിച്ചേര്‍ക്കലുകള്‍ ഒഴിവാക്കിയും, മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അച്ചടിച്ച്‌ വിതരണം ചെയ്തിട്ടുണ്ട്. ഇത് ആധികാരികമായ നയപ്രഖ്യാപന പ്രസംഗമായി അംഗീകരിക്കണമെന്ന് അങ്ങയോട് അഭ്യര്‍ത്ഥിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.