കോഴിക്കോട് പുറമേരി റോഡിൽ സ്ഫോടനം ; പൊട്ടിയത് പടക്കമെന്ന് സ്ഥിരീകരിച്ച് ബോംബ് സ്ക്വാഡ്

നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോകുന്നതിനിടെയുണ്ടായ സ്ഫോടനം പടക്കം പൊട്ടിയതാണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ​ഇത് സ്ഥിരീകരിച്ചത്.
 

 കോഴിക്കോട് : നാദാപുരം പുറമേരിയിൽ സ്കൂൾ ബസ് കടന്നുപോകുന്നതിനിടെയുണ്ടായ സ്ഫോടനം പടക്കം പൊട്ടിയതാണെന്ന് സ്ഥിരീകരിച്ചു. ബോംബ് സ്‌ക്വാഡ് നടത്തിയ വിശദമായ പരിശോധനയിലാണ് ​ഇത് സ്ഥിരീകരിച്ചത്. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി റോഡിൽ ഉപേക്ഷിക്കപ്പെട്ട പടക്കത്തിന് മുകളിലൂടെ ബസിന്റെ ടയർ കയറിയതാണ് പൊട്ടിത്തെറിക്ക് കാരണമായതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ സ്ഫോടകവസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തതിന് പോലീസ് കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ബസ് കടന്നുപോയ ഉടൻ വലിയ ശബ്ദത്തോടെ പൊട്ടിത്തെറി ഉണ്ടാവുകയായിരുന്നു. ശബ്ദം കേട്ട് ഡ്രൈവർ പരിശോധിച്ചപ്പോഴാണ് സ്ഫോടകവസ്തുവാണ് പൊട്ടിയതെന്ന് തിരിച്ചറിഞ്ഞത്. കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം ഡ്രൈവർ പോലീസിൽ വിവരമറിയിച്ചു. നാദാപുരം പോലീസ് സ്ഥലത്തെത്തി സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങൾ ശേഖരിക്കുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ പൊട്ടിയത് പടക്കമാണെന്ന് കണ്ടെത്തുകയായിരുന്നു.