തൊഴിലുറപ്പ് നിയമഭേദഗതി ; കടുത്ത പ്രതിഷേധവുമായി പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

 

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പുതിയ തൊഴിലുറപ്പ് നിയമഭേദഗതിക്കെതിരെ കടുത്ത പ്രതിഷേധവുമായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. നിർദ്ദിഷ്ട ബിൽ സംസ്ഥാനങ്ങളുടെ സാമ്പത്തിക അടിത്തറയെ തകർക്കുമെന്നും കേരളത്തിന് മാത്രം പ്രതിവർഷം 3500 കോടി രൂപയുടെ ഭീമമായ നഷ്ടമുണ്ടാക്കുമെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഗാന്ധിയൻ വികേന്ദ്രീകരണ തത്വങ്ങൾക്ക് വിരുദ്ധമായ ഈ നീക്കത്തിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്നാണ് കേരളത്തിന്റെ ആവശ്യം.

നിലവിൽ തൊഴിലുറപ്പ് പദ്ധതിയിലെ കൂലി വിഹിതം പൂർണ്ണമായും കേന്ദ്രസർക്കാരാണ് വഹിക്കുന്നത്. എന്നാൽ പുതിയ ഭേദഗതി പ്രകാരം ഇത് 60 ശതമാനമായി കുറയ്ക്കാനാണ് നീക്കം. ഇത്തരമൊരു മാറ്റം വിനാശകരമാണെന്നും സംസ്ഥാനങ്ങളുടെ പരിമിതമായ സാമ്പത്തിക സാഹചര്യങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പദ്ധതിയെ ‘ഡിമാൻഡ് ഡ്രിവൺ’ എന്ന് വിശേഷിപ്പിക്കുന്നുണ്ടെങ്കിലും യഥാർത്ഥത്തിൽ കേന്ദ്രം നിശ്ചയിക്കുന്ന വിഹിതം മാത്രം നൽകുന്ന കേന്ദ്രീകൃത പദ്ധതിയായി ഇത് മാറുകയാണ്. ഇത് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ അട്ടിമറിക്കുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

ഭരണഘടനയുടെ 73, 74 ഭേദഗതികൾ വിഭാവനം ചെയ്യുന്ന വികേന്ദ്രീകരണ ആശയങ്ങൾക്ക് വിരുദ്ധമാണെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. ഗ്രാമീണ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധി നേരിടുന്ന കാലത്ത് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ വിഭാവനം ചെയ്ത പദ്ധതിയിൽ നിന്ന് മഹാത്മാഗാന്ധിയുടെ പേര് ഒഴിവാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിൽ മുൻപന്തിയിലുള്ള കേരളം പോലുള്ള സംസ്ഥാനങ്ങളെ ഇത്തരമൊരു മാറ്റം തളർത്തുമെന്നും മുഖ്യമന്ത്രി കത്തിൽ ഓർമ്മിപ്പിച്ചു.