ഇ എം  അഗസ്തി വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക്;പുതിയ തീരുമാനം രമേശ് ചെന്നിത്തല നിര്‍ബന്ധിച്ചത് കൊണ്ടെന്ന് പ്രതികരണം

 

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്.

 

രമേശ് ചെന്നിത്തലയുടെ സ്‌നേഹ നിര്‍ബന്ധങ്ങള്‍ക്ക് താന്‍ വഴങ്ങുന്നുവെന്നും ഹൃദയത്തിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കൂറിച്ചു.


തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെ സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്ന് അറിയിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ എം അഗസ്തി വീണ്ടും പാര്‍ട്ടിയില്‍ സജീവമാകും. ഫേസ്ബുക്ക് കുറിപ്പിലൂടെ അഗസ്തി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

രമേശ് ചെന്നിത്തലയുടെ സ്‌നേഹ നിര്‍ബന്ധങ്ങള്‍ക്ക് താന്‍ വഴങ്ങുന്നുവെന്നും ഹൃദയത്തിലാണ് കോണ്‍ഗ്രസെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കൂറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് അഗസ്തിയുടെ തിരിച്ചുവരവെന്ന് സൂചനയുണ്ട്.


മൂന്ന് തവണ എംഎല്‍എ, ജില്ലാ ബാങ്ക് പ്രസിഡന്റ്, കെപിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡന്റ് തുടങ്ങിയ പ്രമുഖ സ്ഥാനങ്ങള്‍ വഹിച്ച ആളാണ് അഗസ്തി. നേരത്തെ കട്ടപ്പന നഗരസഭയിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കുന്നതായി ഇ എം അഗസ്തി പ്രഖ്യാപിച്ചിരുന്നു. ജനവിധിയെ മാനിക്കുന്നുവെന്നും അരനൂറ്റാണ്ടിലേറെ തുടര്‍ന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാന്‍ സമയമായെന്ന് മനസിലാക്കുന്നുവെന്നുമാണ് അഗസ്തി അന്ന് പറഞ്ഞത്. ജീവിതകാലം മുഴുവന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഇനി വേദിയിലല്ല സദസിലായിരിക്കും താന്‍ ഉണ്ടാവുക എന്നും അദ്ദേഹം പറഞ്ഞിരുന്നു.