ആറാട്ടുപുഴ ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു

ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്.
 


തൃശൂർ: ആറാട്ടുപുഴ ക്ഷേത്രത്തിൽ പൂരത്തിനിടെ വീണ്ടും ആന ഇടഞ്ഞു. ഞായറാഴ്ച്ച രാവിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് ക്ഷേത്രത്തിന് സമീപത്ത് വച്ച് ആന ഇടഞ്ഞത്. വടക്കുംനാഥൻ ശിവൻ എന്ന ആനയാണ് ഇടഞ്ഞത്. കിഴക്കേ നടയിലേക്കും വടക്കു വശത്തേക്കും ഓടിയ ആനയെ പാപ്പാനും നാട്ടുകാരും ചേർന്നാണ് തടഞ്ഞത്. പെട്ടന്ന് തന്നെ ആനയെ തളയ്ക്കാൻ സാധിച്ചതിനാൽ വലിയ അപകടം ഒഴിവായി.

ഇതിനിടയിൽ സംഭവം ഡ്രോൺ ഉപയോ​ഗിച്ച് ചിത്രീകരിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ ചേർന്ന് മർദിച്ചു. തളിക്കുളം സ്വദേശിക്കാണ് മർദനമേറ്റത്. പൂരത്തിന്റെ ചടങ്ങുകൾ പകർത്താനെത്തിയ സംഘത്തിലെ യുവാവിനാണ് മർദനമേറ്റത്.

ശനിയാഴ്ചയും ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനയിടഞ്ഞ് ഒട്ടേറെപ്പേർക്ക് പരിക്കേറ്റിരുന്നു. ഗുരുവായൂർ രവികൃഷ്ണൻ എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാന്റെ നേർക്ക് തിരിഞ്ഞ ആന പാപ്പാൻ ശ്രീകുമാറിനെ (53) മൂന്നു തവണ കുത്താനും ചവിട്ടാനും ശ്രമിച്ചെങ്കിലും പാപ്പാൻ പരിക്കുകളോടെ രക്ഷപ്പെട്ടു. നാട്ടുകാരിൽ നാലു പേർക്ക് പരിക്കും പറ്റിയിരുന്നു.