തെരഞ്ഞെടുപ്പ് പ്രചാരണം ശക്തം ; പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍

വൈകിട്ട് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും

 

പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ  തെരഞ്ഞെടുപ്പ് സമ്മേളനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി തൃശൂരിലേക്ക് പോവുക.

നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പതിനൊന്ന് നാള്‍ മാത്രം ശേഷിക്കെ പ്രചാരണം അവസാന ലാപ്പിലേക്ക് കടന്നു. പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. പാലക്കാടും തൃശൂരും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കും. കോയമ്പത്തൂരില്‍ നിന്ന് ഹെലികോപ്ടറിലെത്തുന്ന മോദി ഉച്ചയ്ക്കുശേഷം 2.30ന് പാലക്കാട് കോട്ടമൈതാനത്ത് നടക്കുന്ന എന്‍ഡിഎ  തെരഞ്ഞെടുപ്പ് സമ്മേളനത്തിനുശേഷമായിരിക്കും പ്രധാനമന്ത്രി തൃശൂരിലേക്ക് പോവുക. വൈകിട്ട് തൃശൂരില്‍ പ്രധാനമന്ത്രിയുടെ റോഡ് ഷോ നടക്കും.

 അതേസമയം, മുഖ്യമന്ത്രി മലപ്പുറം ജില്ലയിലെ തെരഞ്ഞെടുപ്പ് പരിപാടികളിലാണ് ഇന്ന് പങ്കെടുക്കുന്നത്. മലപ്പുറത്തെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണ റാലികള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. രാവിലെ ഒന്‍പതിന് നടക്കുന്ന വാര്‍ത്താസമ്മേളനത്തിനുശേഷം തിരൂര്‍, പൊന്നാനി മണ്ഡലങ്ങളിലും വൈകിട്ട് തവനൂര്‍, പെരിന്തല്‍മണ്ണ മണ്ഡലങ്ങളിലുമാണ് റാലികള്‍ ഉദ്ഘാടനം ചെയ്യുക. ജില്ലയില്‍ യുഡിഎഫും, എല്‍ഡിഎഫും തമ്മില്‍ ശക്തമായ മത്സരം നടക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രി പ്രചാരണത്തിന് എത്തുന്നത്. അതേസമയം, എസ്ഡിപിഐ പിന്തുണയടക്കമുള്ള വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രി കൂടുതല്‍ പ്രതികരണങ്ങള്‍ നടത്തുമോ എന്നതും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വടക്കന്‍ പറവൂരിലാണ് പ്രചാരണം നടത്തുന്നത്. 

രാഹുല്‍ ഗാന്ധി നാളെ പത്തനംതിട്ട ജില്ലയില്‍ എത്തുന്നുണ്ട്. പ്രചാരണം ശക്തമാക്കുകയാണ് മുന്നണികള്‍