എൽദോസിനെ വെറുതെ വിട്ടു ; ബലാത്സംഗക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളി കുറ്റവിമുക്തന്‍

ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദേസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി. നെയ്യാറ്റിന്‍കര കോടതിയുടെതാണ് നടപടി. പരാതിക്കാരി വിചാരണക്കിടെ മൊഴി മാറ്റിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

 

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പെരുമ്പാവൂര്‍ മുന്‍ എംഎല്‍എ എല്‍ദേസ് കുന്നപ്പിള്ളിയെ കോടതി കുറ്റവിമുക്തനാക്കി. നെയ്യാറ്റിന്‍കര കോടതിയുടെതാണ് നടപടി. പരാതിക്കാരി വിചാരണക്കിടെ മൊഴി മാറ്റിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. രണ്ടും മൂന്നും പ്രതികളും എംഎല്‍എയുടെ സുഹൃത്തുക്കളുമായ റനിഷ, സിപ്പി നൂറുദ്ദീന്‍ എന്നിവര്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വിചാരണയ്ക്കിടെ അതിജീവിത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. 2022 സെപ്റ്റംബര്‍ 28നാണു ശാരീരികമായി ഉപദ്രവിച്ചെന്നു കാട്ടി പേട്ട നിവാസിയായ യുവതി എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ പരാതി നല്‍കിയത്. മദ്യപിച്ചു വീട്ടിലെത്തി തന്നെ ഉപദ്രവിച്ചെന്നും പിന്നീട് കാറില്‍ ബലമായി കയറ്റി കോവളത്തേക്കു പോകുമ്പോള്‍ വീണ്ടും ഉപദ്രവിച്ചെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ എല്‍ദോസ് വാഗ്ദാനം ചെയ്‌തെന്നും യുവതി നേരത്തേ വെളിപ്പെടുത്തിയിരുന്നു.

യുവതിയെ പല സ്ഥലത്തുവച്ച് മൂന്നു തവണ എല്‍ദോസ് കുന്നപ്പിള്ളി ബലാത്സംഗം ചെയ്തുവെന്നും ഇതു വെളിപ്പെടുത്തുമെന്നു പറഞ്ഞതിന്റെ പേരില്‍ ബലം പ്രയോഗിച്ച് കോവളത്തെ കുന്നില്‍ മുകളിലെത്തിച്ച് തള്ളിയിട്ടു കൊല്ലാന്‍ ശ്രമിച്ചെന്നുമാണു ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിന്‍കര കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്.