പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ്യോ​ഗസ്ഥർ പുറത്തെത്തുകയായിരുന്നു. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

 

കണ്ണൂർ: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ കണ്ണൂരിലെ വീട്ടിൽ നടക്കുന്ന ഇഡി പരിശോധന പൂർത്തിയായി. രേഖകൾ ശേഖരിച്ച് ഇഡി ഉദ്യോ​ഗസ്ഥർ പുറത്തെത്തുകയായിരുന്നു. പിണറായി വിജയൻ്റെ മരുമകനും എംഎൽഎയുമായ മുഹമ്മദ് റിയാസിൻ്റെ കോട്ടൂളിയിലെ വീട്ടിൽ നടന്ന ഇഡി പരിശോധനയും പൂർത്തിയായിട്ടുണ്ട്. ഇഡി ഉദ്യോ​ഗസ്ഥർ പുറത്തേക്കിറങ്ങുമ്പോൾ കൂവി വിളിച്ച് സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു. മുഹമ്മദ് റിയാസിൻ്റെ വീടിന് മുന്നിൽ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം തടഞ്ഞുവെച്ച് പ്രതിഷേധിക്കുകയാണ് പ്രവർത്തകർ. യാതൊരു രേഖകളും കണ്ണൂരിലെ പിണറായിയുടെ വീട്ടിൽ നിന്നും കൊണ്ടുപോകുന്നില്ല എന്ന് ഉദ്യോഗസ്ഥർ എഴുതി നൽകിയതായി എം വി ജയരാജൻ അറിയിച്ചു.

ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യതകൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.