മുന്‍കൂട്ടി അനുമതി വാങ്ങാതെ ഹരിപ്പാട് ഡിവൈഎഫ്‌ഐയുടെ ലോകകപ്പ് ഫുട്‌ബോള്‍ വിളംബര ജാഥ ; പൊലീസ് തടഞ്ഞതോടെ സംഘര്‍ഷം

ഡിവൈഎഫ്‌ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു.

 

ഹരിപ്പാട് ടൗണ്‍ഹാളില്‍ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് എസ്.ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്.

മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് ഹരിപ്പാട് ഡിവൈഎഫ്‌ഐയുടെ ലോകകപ്പ് ഫുട്‌ബോള്‍ വിളംബര ജാഥ പോലീസ് തടഞ്ഞു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ സ്വന്തം നാടായ ഹരിപ്പാടാണ് സംഭവം. ജാഥ തടഞ്ഞതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും ഹരിപ്പാട് എസ്.ഐ ബാബുജിയും തമ്മില്‍ നടുറോഡില്‍ പരസ്യമായി കൊമ്പുകോര്‍ത്തു. ഇത് പ്രവര്‍ത്തകരും പോലീസും തമ്മിലുള്ള വലിയ വാക്കുതര്‍ക്കത്തിലേക്കും സംഘര്‍ഷാവസ്ഥയിലേക്കും വഴിമാറി.

ഹരിപ്പാട് ടൗണ്‍ഹാളില്‍ നിന്നും ആവേശത്തോടെ ആരംഭിച്ച വിളംബര ജാഥ താലൂക്ക് ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് എസ്.ഐ ബാബുജിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം തടഞ്ഞത്. ഡിവൈഎഫ്‌ഐ ജാഥയ്ക്ക് കുറുകെ പോലീസ് ജീപ്പ് വട്ടംവെച്ചാണ് തടഞ്ഞതെന്ന് ഡിവൈഎഫ്‌ഐ നേതാക്കള്‍ ആരോപിച്ചു. പോലീസിന്റെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള പ്രകോപനപരമായ നടപടികള്‍ തുടരുകയാണെങ്കില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വഴിയില്‍ തടയുമെന്ന് ഡിവൈഎഫ്‌ഐ ഭീഷണി മുഴക്കി.

പോലീസ് ജീപ്പ് വട്ടംവെച്ച് വഴിമുടക്കിയതോടെ സ്ഥലത്ത് വന്‍ ജനക്കൂട്ടവും ഗതാഗതക്കുരുക്കുമുണ്ടായി. ഏറെ നേരം നീണ്ടുനിന്ന തര്‍ക്കത്തിനൊടുവില്‍ പ്രതിഷേധസൂചകമായി ജാഥ പൂര്‍ത്തിയാക്കാതെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സംഭവസ്ഥലത്തുനിന്നും മടങ്ങി. എന്നാല്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മുന്‍കൂട്ടി അനുമതി വാങ്ങാത്തതിനാലുമാണ് ജാഥ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം.