ദ്വാരപാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സ്വർണം വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ സ്ഥാപിച്ചു ; നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം. ദ്വാരപാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സ്വർണം വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിർണായക കണ്ടെത്തലുമായി ശാസ്ത്രീയ പരിശോധനാ ഫലം. ദ്വാരപാളികളിൽ നിന്നും കട്ടിളപ്പാളിയിൽ നിന്നും സ്വർണം വേർതിരിച്ച ശേഷം കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ സ്ഥാപിച്ചെന്നാണ് കണ്ടെത്തൽ. ഇങ്ങനെ ഭൂരിഭാഗം സ്വർണ്ണവും കൊള്ളയടിക്കപ്പെട്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. അതേസമയം, പിഎസ് പ്രശാന്തിന്റെ ഭരണസമിതി കഴിഞ്ഞ വർഷം അറ്റകുറ്റപ്പണിക്കായി ചെന്നൈയിൽ കൊണ്ടുപോയ പാളികളിൽ നിന്ന് പൂർണമായും സ്വർണം നഷ്ടപ്പെട്ടിട്ടില്ലെന്നും ഫലത്തിലുണ്ട്.
ശബരിമലയിലെ ദ്വാരപാലക ശിൽപ്പപാളി, കട്ടിളപ്പാളി എന്നിവയിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചായിരുന്നു എസ്‌ഐടി ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചത്. എട്ടോളം സാമ്പിളുകൾ ഇങ്ങനെ പരിശോധനയ്ക്ക് അയച്ചിരുന്നു. ജംഷഡ്പൂരിലെ ലാബോറട്ടറിയിലായിരുന്നു പരിശോധന നടത്തിയത്.
2019ലാണ് പാളികളിലെ സ്വർണം വേർതിരിച്ചത്. ദ്വാരപാലക പാളികളിലെയും കട്ടിളപ്പാളിയിലെയും സ്വർണം മാറ്റി. കുറഞ്ഞ അളവിൽ സ്വർണം പൂശി തിരികെ വെക്കുകയായിരുന്നു. അയഡൈഡ് പ്രക്രിയ വഴിയാണ് പോറ്റിയും കൂട്ടരും സ്വർണം വേർതിരിച്ചത്. 2025ൽ എല്ലാ പാളികളിൽ നിന്നും സ്വർണം മാറ്റിയിട്ടിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. 2025 ൽ പൂശിയ സ്വർണ്ണത്തിന്റെ അളവ് പരിശോധിക്കാൻ ഒരുങ്ങുകയാണ് എസ്‌ഐടി. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ സ്വർണ സാമ്പിളുകളിൽ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടർന്നാണ് പ്രത്യേക അന്വേഷണ സംഘം സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചത്.