കൊച്ചിയില്‍ അമ്ല മഴയെന്ന പ്രചാരണത്തിനിടെ സാമ്പിള്‍ ശേഖരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് വീഴ്ച

പ്രോട്ടോകോള്‍ പ്രകാരം സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ന്യായം.
 

ബ്രഹ്മപുരം മലിനീകരണ പ്ലാന്റിലെ തീ പിടിത്ത ശേഷം കൊച്ചിയില്‍ അമ്ല മഴയെന്ന പ്രചാരണത്തിനിടെ ആദ്യ വേനല്‍ മഴ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിക്കുന്നതില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഗുരുതര വീഴ്ച. ആസിഡ് സാന്നിധ്യം പരിശോധിക്കേണ്ട മലിനീകരണ നിയന്ത്രണ ബോര്‍ഡ് ആദ്യമഴയുടെ സാമ്പിള്‍ ഒന്നും ശേഖരിച്ചില്ല. പ്രോട്ടോകോള്‍ പ്രകാരം സാമ്പിള്‍ ശേഖരിക്കേണ്ടതില്ലെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ന്യായം.

മഴവെള്ളം ഒലിച്ച് അത് മറ്റ് ജലശ്രോതസ്സുകളിലേക്ക് വരാന്‍ സാധ്യതയുണ്ടെന്നും അത് ഭയക്കേണ്ടതുണ്ടെന്നുമാണ് ബ്രഹ്മപുരത്തെ തീപിടുത്തതിന് ശേഷമുള്ള ആദ്യ മഴയെ ഭയക്കേണ്ടതുണ്ടോ എന്ന ചോദ്യത്തിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചീഫ് എഞ്ചിനീയര്‍ നല്‍കിയ മറുപടി. തീപിടുത്തം മൂലം അന്തരീക്ഷത്തില്‍ മാരക രാസപദാര്‍ത്ഥങ്ങള്‍ ഉണ്ടാകാമെന്നും ആദ്യ മഴയില്‍ ജാഗ്രത വേണമെന്നും നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇപ്പോഴിതാ ഗുരുതര വീഴ്ചയാണ് മലിനീകരണ ബോര്‍ഡില്‍ നിന്നുണ്ടായിരിക്കുന്നത്.