സിനിമ വാഗ്ദാനം നൽകി പെൺകുട്ടികളെ കുടുക്കി മയക്കുമരുന്ന് കടത്ത് ; പിടിയിലായത് ലഹരി സാമ്രാജ്യത്തിലെ ‘വമ്പൻ’
തൃക്കാക്കര വാഴക്കാലയിൽ പരിശോധനക്കിടെ ലഹരിമരുന്നുമായി അറസ്റ്റിലായ കെവിൻ ബി. മാത്യു (42) ലഹരി സാമ്രാജ്യത്തിലെ ‘വമ്പൻ’. വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായ കെവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കഴിഞ്ഞമാസം 28ന് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിലേക്ക് ലഹരി എത്തിച്ചു നൽകിയത് കെവിൻ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കൊച്ചി: തൃക്കാക്കര വാഴക്കാലയിൽ പരിശോധനക്കിടെ ലഹരിമരുന്നുമായി അറസ്റ്റിലായ കെവിൻ ബി. മാത്യു (42) ലഹരി സാമ്രാജ്യത്തിലെ ‘വമ്പൻ’. വാഴക്കാല ഭാഗത്ത് നടത്തിയ പരിശോധനയിൽ പിടിയിലായ കെവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്. കഴിഞ്ഞമാസം 28ന് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നടന്ന പാർട്ടിയിലേക്ക് ലഹരി എത്തിച്ചു നൽകിയത് കെവിൻ ആണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കെവിനെ പിടികൂടുമ്പോൾ ഇയാളിൽ നിന്നും 183.55 ഗ്രാം എംഡിഎംഎ, 93.51 ഗ്രാം എക്സ്റ്റസി ഗുളികൾ, ലഹരി വിൽപ്പനയിലൂടെ ലഭിച്ച ഒരു ലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ലഹരി വിതരണക്കാർക്കിടയിലെ വമ്പൻ എന്നാണ് കെവിൻ അറിയപ്പെടുന്നത് എന്നാണ് പോലീസ് പറയുന്നത്.
കഴിഞ്ഞ വർഷം മാത്രം ഇയാൾ 22 ലക്ഷം രൂപയുടെ ലഹരി ഇടപാടുകൾ നടത്തിയതായി പോലീസ് കണ്ടെത്തി. ഇടയ്ക്കിടെ തായ്ലൻഡ് അടക്കമുള്ള രാജ്യങ്ങൾ സന്ദർശിച്ചു. ഒട്ടേറെ പെൺകുട്ടികളെ കെവിൻ ലഹരിക്കടത്തിന് ഉപയോഗിച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിനിമകളിൽ അവസരം വാഗ്ദാനം ചെയ്തും മറ്റുമാണ് ഇയാൾ പെൺകുട്ടികളെ കെണിയിൽ വീഴ്ത്തിയിരുന്നത്.
മാർച്ച് അവസാനം കൊച്ചിയിലെ ആഡംബര ഹോട്ടലിൽ നിന്നും എട്ടു പേരെയാണ് കടവന്ത്ര പോലീസ് ലഹരിമരുന്നുമായി പിടികൂടിയത്. അഭിഭാഷകനും വനിതാ ദന്തഡോക്ടറും ഉൾപ്പെടെയുള്ളവരാണ് അന്ന് പിടിയിലായത്. ഇവരിൽ നിന്നും കൊക്കെയ്ൻ, എംഡിഎംഎ, എക്സ്റ്റസി, മെത്താഫെറ്റമിൻ തുടങ്ങിയ ലഹരിമരുന്നുകളും പിടിച്ചെടുത്തിരുന്നു.
ഹോട്ടലിൽ നിന്നും പോലീസ് പിടിയിലായ തിരുവനന്തപുരം സ്വദേശി ഷാജി ഫെർണാണ്ടോ എന്ന ഷോണിന് ലഹരിമരുന്ന് എത്തിച്ചു നൽകിയത് കെവിൻ ആണെന്നും പോലീസ് കണ്ടെത്തി. നിലവിൽ റിമാൻഡിൽ തുടരുന്ന കെവിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിൻറെ നീക്കം.