കണ്ണൂർ കൂത്തുപറമ്പിൽ വൻ മയക്ക് മരുന്ന് വേട്ട : ഓൺലൈനായി നെതർലാൻ്റിൽ നിന്നും വരുത്തിച്ച  LSD സ്റ്റാമ്പുമായി യുവാവ് പിടിയിൽ

 

കൂത്തുപറമ്പ് : കൂത്തുപറമ്പിൽ വൻ മയക്ക് മരുന്ന് വേട്ട. ആമസോൺ വഴി ഓൺലൈനായി നെതർലാൻ്റിലെ റോട്ടർഡാമിൽ നിന്നും വരുത്തിച്ച 70 LSD സ്റ്റാമ്പുകളുമായി യുവാവ് കൂത്തുപറമ്പ് എക്സൈസിൻ്റെ പിടിയിലായി. കൂത്ത്പറമ്പ പോസ്റ്റ് ഓഫിസിൽ ഓൺലൈൻ വഴി തപാലിൽ എത്തിചേർന്ന LSD  സ്റ്റാമ്പുകൾ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ  കൂത്തുപറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനീഷ്.എം.എസും സംഘവും പിടികൂടുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയോടെ കൂത്തുപറമ്പ് പോസ്റ്റ് ഓഫിസിൽ സംശയാസ്പദമായി എത്തിയ തപാൽ , കൂത്ത്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുകയും സ്റ്റാമ്പുകൾ കണ്ടെടുക്കുകയുമായിരുന്നു. തന്ത്രപരമായ നീക്കത്തിലൂടെ വിലാസക്കാരൻ കൂത്തുപറമ്പ് പാറാൽ സ്വദേശി ശ്രീരാഗ് കെ പി ആണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് മഫ്തിയിൽ പ്രത്യേക സംഘം ഇയാളെ വിടിന് സമീപം വച്ച് പിടികൂടി അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മെയ് 1 ന് ഡാർക്ക് വെബ് വഴിയാണ് സ്റ്റാമ്പുകൾ ഓർഡർ ചെയ്തത് എന്നും ആ സ്റ്റാമ്പുകളാണ് പോസ്റ്റ് ഓഫിസിൽ വന്നത് എന്നും ശ്രീരാഗ് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഡാർക് വെബ്ബ്സൈറ്റിൽ പ്രത്യേക അക്കൗണ്ട് സൃഷ്ടിച്ച് ബിറ്റ്കോയിൻ കൈമാറ്റം വഴിയാണ് LSD എത്തിച്ചത്.കഞ്ചാവ് കൈവശം വച്ചതിന് ഇയാളുടെ പേരിൽ മുൻപും കൂത്തുപറമ്പ് എക്സൈസ് കേസെടുത്തിട്ടുണ്ട്.

ലഹരി വസ്തുക്കളിൽ മാരക ഇനങ്ങളിൽ പെട്ട ഒന്നാണ് LSD. പ്രതിയുടെ കൈയ്യിൽ നിന്നും പിടികൂടിയ 70 LSD സ്റ്റാമ്പുകൾ 1607 മില്ലിഗ്രാം തൂക്കം വരുന്നതാണ്.കേവലം 100 മില്ലിഗ്രാം കൈവശം വെച്ചാൽ 10 വർഷം മുതൽ 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്.  പിടികൂടിയ സ്റ്റാമ്പുകൾക്ക് മൂന്ന് ലക്ഷത്തോളം രൂപ വിലമതിക്കും.

പ്രിവൻ്റ്റീവ് ഓഫിസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, സുബിൻ.എം, ശജേഷ്.സി.കെ, വിഷ്ണു .എൻ.സി, എക്സൈസ് ഡ്രൈവർ ലതിഷ് ചന്ദ്രൻ എന്നിവരുൾപ്പെടുന്ന സംഘമാണ് കേസ് കണ്ടെടുത്ത് പ്രതിയെ പിടികൂടിയത്.