ലഹരിക്കടിമയായ മകന്‍ അച്ഛനെ വെട്ടിക്കൊന്ന സംഭവം: പ്രതിയെ കസ്റ്റഡിയില്‍ വാങ്ങും

ലഹരിക്കടിമയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി പോലീസ് ബുധനാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

 

ആലപ്പുഴ: ലഹരിക്കടിമയായ മകന്‍ അച്ഛനെ വെട്ടിക്കൊലപ്പെടുത്തുകയും അമ്മയെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ വെള്ളിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇതിനായി പോലീസ് ബുധനാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.

കണ്ടല്ലൂര്‍ തെക്ക് പീടികച്ചിറയില്‍ നടരാജനെ(62)യാണ് അദ്ദേഹത്തിന്റെ മൂത്തമകനും അഭിഭാഷകനുമായ നവജിത്ത് നടരാജന്‍ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതര പരിക്കേറ്റ അമ്മ സിന്ധു (53) തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ചൊവ്വാഴ്ച ഇവരുടെ അറ്റുപോയ കൈവിരലുകളുടെ ശസ്ത്രക്രിയ നടത്തി. ബുധനാഴ്ച മുഖത്ത് ശസ്ത്രക്രിയ നടത്തും. അന്വേഷണ ഉദ്യോഗസ്ഥനായ കനകക്കുന്ന് എസ്എച്ച്ഒ സി. അമല്‍ ആശുപത്രിയിലെത്തിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതുകാരണം സിന്ധുവിന്റെ മൊഴിയെടുക്കാനായില്ല. നടരാജന്റെ സംസ്‌കാരം ബുധനാഴ്ച 10-നു വീട്ടുവളപ്പില്‍ നടക്കും.