'നാക്കിൽ അണലിയെ കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ബാക്കിയുണ്ടാകില്ല' ; ആഭ്യന്തര മന്ത്രിയുടെ പരാമർശത്തിനെതിരെ ഡോക്ടർ ഷിംന അസീസ്

പോലീസിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെ ഉപയോഗിച്ച് ആളുകളുടെ നാവിൽ കൊത്തിക്കുന്ന പാർലറുകൾ പ്രവർത്തിക്കുന്നുവെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശം ശ്രദ്ധ നേടിയിരുന്നു. ഈ പ്രസ്താവനയെ വിമർശിച്ച് ഡോ. ഷിംന അസീസ് രംഗത്തെത്തി.  

 

'രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാവുകയുമില്ല. അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്‌കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ട്. കിടപ്പിലായി പോകാം. സ്ഥിരമായി കിഡ്‌നിയെ ബാധിക്കാം. 

 കൊച്ചി : പോലീസിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെ ഉപയോഗിച്ച് ആളുകളുടെ നാവിൽ കൊത്തിക്കുന്ന പാർലറുകൾ പ്രവർത്തിക്കുന്നുവെന്ന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പരാമർശം ശ്രദ്ധ നേടിയിരുന്നു. ഈ പ്രസ്താവനയെ വിമർശിച്ച് ഡോ. ഷിംന അസീസ് രംഗത്തെത്തി. നാക്കിൽ അണലിയെ കൊണ്ട് കൊത്തിച്ചാൽ ലഹരി പോയിട്ട് ആള് പോലും ചിലപ്പോൾ ബാക്കിയുണ്ടാകില്ലെന്ന് ഷിംന അസീസ് പറഞ്ഞു. 

അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുളള സാധ്യത വളരെ കൂടുതലാണെന്നും രക്തത്തെ ബാധിക്കുന്ന ഹീമോടോക്‌സിക് വെനം ആണ് അണലിക്ക്, അതിനാൽ ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണെന്നും ഷിംന അസീസ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയ നേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലറാകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ടെന്നും ഷിംന പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് ഷിംനയുടെ പ്രതികരണം.

'രക്തത്തെ നേരിട്ട് ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാവുകയുമില്ല. അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്‌കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക് സാധ്യതയുണ്ട്. കിടപ്പിലായി പോകാം. സ്ഥിരമായി കിഡ്‌നിയെ ബാധിക്കാം. 

അങ്ങനെ കുറേ പ്രശ്‌നങ്ങൾ. വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. ഈ അണലിക്കുട്ടിയെ പിടിച്ച് കടിപ്പിക്കാം എന്നുവെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവുമുണ്ടാകില്ല. പാമ്പിന്റെ കുട്ടി അല്ല ലുക്കിൽ മാത്രമേ ചെറുതുളളു. വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകടകാരിയാണ് പാമ്പിൻകുട്ടികൾ. പാമ്പിന്റെ കൊത്ത് ലഹരി തരില്ല': ഷിംന അസീസ് പറഞ്ഞു. അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ കേരളത്തിൽ ആഞ്ഞുവീശട്ടെ എന്നും അണലി സ്വന്തം പ്രാരാബ്ദങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ വെറുതെ അതിനെ ശല്യപ്പെടുത്തേണ്ടെന്നും ഷിംന അസീസ് കൂട്ടിച്ചേർത്തു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയാണ് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ കേരളത്തിലുണ്ടെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. 'എറണാകുളത്ത് ഒരു സ്ഥലത്ത് അണലിക്കുഞ്ഞുങ്ങളെ കൊണ്ട് ആളുകളുടെ നാക്കിൽ കൊത്തിക്കുന്ന ഒരു സ്ഥലം പൊലീസ് കണ്ടുപിടിച്ചു. മരിച്ചുപോകില്ല. അണലിക്കുഞ്ഞല്ലേ. അതിശക്തമായ നടപടി സ്വീകരിച്ചു. അതിന് ശേഷമാണ് ഇതെല്ലാം പിടികിട്ടിയത്. നെറ്റിയിലിടുന്ന പൊട്ട്, നാക്കിലിടുന്ന സ്റ്റാംപ്, കയ്യിലിടുന്ന പ്ലാസ്റ്റർ ഇതെല്ലാം ലഹരിയാണ്. നമ്മളത് അറിയുന്നില്ല' എന്നാണ് ചെന്നിത്തല പറഞ്ഞത്.

ഡോ. ഷിംന അസീസിന്റെ കുറിപ്പിന്റെ പൂർണരൂപം

അണലി വെറുതെ കൊത്തിയാൽ പോലും വിഷം അകത്തെത്തിയാൽ ആള് തീരാനുള്ള സാധ്യത വളരെ കൂടുതലാണ്. രക്തത്തെ ബാധിക്കുന്ന 'ഹീമോടോക്സിക് വെനം' ആണ് അണലിക്ക്. ജീവൻ രക്ഷിച്ചെടുക്കൽ അതീവശ്രമകരമാണ്.

നാക്കിൽ അണലിയെ കൊണ്ട്‌ കൊത്തിച്ചാൽ ലഹരി പോയിട്ട്‌ ആള്‌ പോലും ചിലപ്പോ ബാക്കിയുണ്ടാകില്ല. ഉത്തരവാദിത്വപ്പെട്ട ഒരു രാഷ്ട്രീയനേതാവിന്റെ പ്രസ്താവനയുടെ ഭാഗമെന്നതിനാൽ, ശ്രീ. രമേശ് ചെന്നിത്തല വളരെ ലാഘവത്തോടെ പറഞ്ഞ വൈദ്യശാസ്ത്രപരമായി തെറ്റായ കാര്യം കൂടുതൽ പോപ്പുലർ ആകാനും ആരെങ്കിലും ശ്രമിച്ചു നോക്കാനുമൊക്കെ സാധ്യതയുണ്ട്. ദയവ് ചെയ്ത് ഈ പരിപാടി ഒന്നും ട്രൈ ചെയ്യരുത്.

രക്‌തത്തെ നേരിട്ട്‌ ബാധിക്കുന്ന തരമായ അണലിവിഷം നാഡീവ്യൂഹത്തെ ബാധിക്കുന്നതല്ല. അതിനാൽ തന്നെ, ലഹരിസംബന്ധമായ തോന്നലോ അനുഭവമോ ഈ വിഷം കാരണം ഉണ്ടാകുകയുമില്ല.

എന്ന്‌ മാത്രമല്ല, അണലിയുടെ ദംശനമേറ്റാൽ മരണപ്പെട്ടില്ലെങ്കിൽ പോലും ആയുഷ്കാലം നിലനിൽക്കുന്ന പ്രത്യാഘാതങ്ങൾക്ക്‌ സാധ്യതയുണ്ട് . കിടപ്പിലായി പോവാം, സ്‌ഥിരമായി കിഡ്നിയെ ബാധിക്കാം.. അങ്ങനെ കുറേ പ്രശ്നങ്ങൾ...

വളരെയേറെ രക്തക്കുഴലുകൾ നിറഞ്ഞ നമ്മുടെ നാക്കിൽ അണലി കൊത്തിയാൽ വിഷം അതിവേഗം ബഹുദൂരം രക്തത്തിൽ കലരാനും മരണം ഫാസ്റ്റ്ട്രാക്ക് ചെയ്യപ്പെടാനും സാധ്യതയുണ്ട്. സാധാരണയിലും കൂടുതൽ വേഗത്തിൽ മരണം സംഭവിക്കാം.

നാക്കിൽ കൊത്തിക്കാൻ വേണ്ടി പ്രവചിക്കാൻ പറ്റാത്ത വേഗത്തിൽ ആക്രമിക്കുന്ന അണലിയെ പിടികൂടാൻ ശ്രമിച്ചാൽ ആ വകയിലും പാമ്പ്കടി ഏൽക്കാൻ ചാൻസുണ്ട്.

ഇനി അണലിക്കുട്ടിയെ പിടിച്ചു കടിപ്പിക്കാം എന്നു വെച്ചാൽ, സർപ്പക്കുട്ടിക്ക് പുറത്തേക്ക് വരുന്ന വിഷത്തിന്റെ അളവിൽ ഒരു നിയന്ത്രണവും കണ്ടേക്കില്ല. പാമ്പിൻകുട്ടി 'കുട്ടി' അല്ല. ലുക്കിൽ മാത്രമേ ചെറുതുള്ളൂ, വർക്കിൽ പലപ്പോഴും വളർച്ചയെത്തിയ പാമ്പിനേക്കാൾ കൂടുതൽ അപകകാരിയാണ് പാമ്പിൻകുട്ടികൾ.

മേൽ പറഞ്ഞ പല വിധ കാരണങ്ങളാൽ അണലിയുടെ കടി അണ്ണാക്കിൽ മേടിച്ചു പടമാകരുത്. പാമ്പിന്റെ കൊത്ത് ലഹരി തരില്ല.

കൂടെ ഒന്ന് കൂടി...ഒരു ലഹരിയും ഉപയോഗിക്കാൻ ശ്രമിക്കരുത്. നല്ലതൊന്നും ലഹരിയിൽ ഇല്ല, പ്രയോജനമുള്ളതൊന്നും ലഹരിയോ ലക്കുകേടോ ഉണ്ടാക്കുകയുമില്ല.

അശാസ്ത്രീയതയും അജ്ഞതയും പ്രചരിപ്പിക്കപ്പെടാതെ തന്നെ ഓപ്പറേഷൻ തൂഫാൻ ഇനിയും കേരളത്തിൽ ആഞ്ഞു വീശട്ടെ. നിരുപാധികം ലഹരിക്കെതിരെയുണ്ട്‌.

അണലി സ്വന്തം പ്രാരാബ്‌ധങ്ങളുമായി അണലിയുടെ പാട്ടിന് പൊക്കോട്ടെ. വെറുതേ ശല്യപ്പെടുത്തേണ്ട...