ഡോക്ടർമാർ നടത്തിയ സമരത്തിന്റെ ഭാഗമായി ചികിത്സ ലഭിച്ചില്ല ; തോട്ടം തൊഴിലാളി മരിച്ചു

 

പാലക്കാട് : ഡോക്ടർമാർ നടത്തിയ സമരത്തിന്റെ ഭാഗമായി ചികിത്സ ലഭിക്കാത്തതിനെത്തുടർന്ന് തോട്ടം തൊഴിലാളി മരിച്ചു. പുലയമ്പാറ സ്വദേശി പള്ളിയാണ് (55) മരിച്ചത്.

ബുധനാഴ്ച രാവിലെ 11 ഓടെയാണ് ശ്വാസകോശസംബന്ധമായ അസുഖത്തെത്തുടർന്ന് കൈകാട്ടി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിയത്. എന്നാൽ, ചികിത്സിക്കാൻ ഡോക്ടർ ഇല്ലാത്തതിനാൽ 30 കി.മീ. അകലെയുള്ള നെന്മാറ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

നെന്മാറ ഗവ. സാമൂഹികാരോഗ്യകേന്ദ്രത്തിലും ഡോക്ടർ സമരത്തെത്തുടർന്ന് ചികിത്സ ലഭിക്കാത്തതിനാൽ ടൗണിലെ സ്വകാര്യ ആശുപത്രിയിലെത്തിയെങ്കിലും മരിച്ചു. രാജമ്മയാണ് ഭാര്യ. മക്കൾ: സജീവൻ, സബിത.