ഡോക്ടർ അടിയന്തര ചികിത്സ നൽകിയില്ല;പാമ്പുകടിയേറ്റ് കുട്ടി മരിച്ചതിൽ റിപ്പോർട്ട് നാലു വർഷത്തിന് ശേഷം
തൃശ്ശൂർ: പാമ്പുകടിയേറ്റ് മൂന്നു വയസുകാരി മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ അന്വേഷണ റിപ്പോർട്ട്. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർക്കെതിരെയാണ് റിപ്പോർട്ട്. കുട്ടിക്ക് ആന്റി സ്നേക് വെനം നൽകാതെ സമയം നഷ്ടപ്പെടുത്തിയെന്നാണ് വകുപ്പ് തല അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സംഭവം നടന്ന് നാലു വർഷങ്ങൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവരുന്നത്. ഡോക്ടർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യുന്നതാണ് റിപ്പോർട്ട്.
തൃശ്ശൂർ : 2021 മാർച്ച് മാസത്തിലാണ് സംഭവം നടന്നത്. മാള സ്വദേശി ബിനോയിയുടെ മകൾക്കാണ് വീട്ടുമുറ്റത്ത് കളിച്ചുക്കൊണ്ടിരിക്കുന്നതിനിടയിൽ പാമ്പുകടിയേറ്റത്. മുത്തശ്ശനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. തന്നെ കോക്കാച്ചി കടിച്ചെന്ന് കുട്ടി ഇരുവരോടും പറഞ്ഞതായി മൊഴിയിൽ ചൂണ്ടിക്കാണിക്കുന്നു. കൈ നീല കളറാകുന്നത് ശ്രദ്ധിച്ച ഇവർ കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചു.
എന്നാൽ അടിയന്തിര ചികിത്സ നൽകേണ്ടിയിരുന്നിടത്ത് ഓപി ടിക്കറ്റ് എടുത്ത് കാത്തുനിൽക്കേണ്ട സാഹചര്യമുണ്ടായി. പാമ്പു കടിയേറ്റന്ന് സംശയമുള്ളതായി വീട്ടുകാർ അറിയിച്ചെങ്കിലും ഡ്യൂട്ടി ഡോക്ടർ അടിയന്തിര ചികിത്സ നൽകുന്നതിന് തയ്യാറായില്ലെന്നായിരുന്നു വീട്ടുകാരുടെ പരാതി. ആരോഗ്യനില വഷളായതിനെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാർ വിഷയത്തിൽ ആരോപണം ഉന്നയിച്ചതോടെ ഡിഎംഓയുടെ നേതൃത്വത്തിൽ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു. ഈ റിപ്പോർട്ടിലാണ് ഡോക്ടർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി വ്യക്തമാക്കുന്നത്. ഡ്യൂട്ടി നഴ്സ് ഉൾപ്പെടെ ഡോക്ടർക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ആശുപത്രയിൽ ആന്റി സ്നേക് വെനം ഇല്ലെന്നായിരുന്നു ഡോക്ടറുടെ വാദം. എന്നാൽ വിവരാവകാശ നിയമപ്രകാരം വീട്ടുകാർ നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടിയിൽ ആശുപത്രിയിൽ സംഭവദിവസെ ആന്റി സ്നേക് വെനം സ്റ്റോക് ഉണ്ടെന്നും വ്യക്തമായിരുന്നു.