സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസ് ; കാരവന്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ്

സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും

 

പീഡനം നടന്ന സിനിമാ സെറ്റില്‍ ഉണ്ടായിരുന്ന കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും

സംവിധായകന്‍ രഞ്ജിത്ത് പ്രതിയായ ലൈംഗികാതിക്രമ കേസില്‍ അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ പൊലീസ്. ലൈംഗിക അതിക്രമം നടന്ന കാരവന്‍ പൊലീസ് കണ്ടെത്തി. കാരവന്റെ ഉള്ളില്‍ സിസിടിവി ഇല്ല. കാരവന്റെ പുറത്തുള്ള സിസിടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. ശനിയാഴ്ച രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതിക്ക് മുന്നില്‍ വരുമ്പോള്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. പീഡനം നടന്ന സിനിമാ സെറ്റില്‍ ഉണ്ടായിരുന്ന കൂടുതല്‍ ചലച്ചിത്ര പ്രവര്‍ത്തകരുടെ മൊഴിയെടുക്കും. സബ് ജയിലില്‍ തുടരുന്ന രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും ശനിയാഴ്ച കോടതി പരിഗണിക്കും

ഫോര്‍ട്ട് കൊച്ചിയിലെ ഷൂട്ടിംഗ് സെറ്റില്‍ ഈ മാസം ജനുവരിയില്‍ യുവനടിക്ക് നേരെ കാരവന് ഉള്ളില്‍ രഞ്ജിത്ത് ലൈംഗിക അതിക്രമം നടത്തിയെന്നാണ് കേസ്. മാനസികാഘാതത്തിലായ നടി കഴിഞ്ഞ ആഴ്ചയാണ് പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. തുടര്‍ന്ന് ഡിസിപി അശ്വതി ജിജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് രഹസ്യമായി നടത്തിയ പ്രാഥമിക അന്വേഷണത്തിനുശേഷമാണ് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്.