ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷം, നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു ,എനിക്കും നീതി വേണം- രാഹുല്‍ ഈശ്വര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ഹാജരാക്കി. വ്യാഴാഴ്ച 11 മണിവരെ രാഹുലിന്റെ കസ്റ്റഡി കാലാവധി  നീട്ടി.
 


തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വറിനെ വൈദ്യ പരിശോധനയ്ക്കായി തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ഹാജരാക്കി. വ്യാഴാഴ്ച 11 മണിവരെ രാഹുലിന്റെ കസ്റ്റഡി കാലാവധി  നീട്ടി.11 ദിവസമായി താന്‍ ജയിലില്‍ കിടക്കുകയാണെന്നും 11 കിലോ ഭാരം കുറഞ്ഞെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. ദിലീപിന് നീതി കിട്ടിയതില്‍ സന്തോഷമുണ്ടെന്നും തനിക്കും നീതി വേണമെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു.'കിഡ്നിക്ക് പ്രശ്നമാവുമെന്ന് ഡോക്ടര്‍ പറഞ്ഞു. നാല് ദിവസം വെള്ളമില്ലാതെയും അഞ്ച് ദിവസം ആഹാരമില്ലാതെയും കഴിഞ്ഞു.

സ്റ്റേഷന്‍ജാമ്യം കിട്ടേണ്ട കേസ് ആണ്. ദയവായി ഞങ്ങളെ പോലെ ഉള്ളവര്‍ കള്ളക്കേസില്‍ കുടുക്കപ്പെടുമ്പോള്‍ പിന്തുണയ്ക്കണം.
പരാതിക്കാരിക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. 

രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു.