'കാവ്യയുമായി ബന്ധമുണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജുവിനോട് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടു'; നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്ന് കോടതി

താന്‍ വിചാരിക്കുന്നവര്‍ മാത്രമേ മലയാളസിനിമയില്‍ നിന്നിട്ടുള്ളൂവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നല്‍കി

 

എന്തെങ്കിലും അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് കോടതി പറയുന്നത്. 

നടിയെ ആക്രമിച്ച കേസില്‍ വിധിന്യായത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തല്‍. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ മൊഴി. തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാല്‍ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയില്‍ പറയുന്നു.


2012ല്‍ കൊച്ചിയില്‍ വെച്ച് യൂറോപ്യന്‍ യാത്രക്കുള്ള റിഹേഴ്‌സലുണ്ടായിരുന്നു. ഇതില്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിംഗ് റോളുകള്‍ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്ന് നടിയുടെ മൊഴിയിലുണ്ട്. എന്നാല്‍ രണ്ടുപേരും തമ്മില്‍ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്. സ്റ്റേജ് ഷോക്കിടെ മാത്രമാണ് ദിലീപ് സംസാരിച്ചതെന്ന് നടി മൊഴി നല്‍കിയിട്ടുണ്ട്. തന്റെ അടുത്ത് വന്ന് തറയിലിരുന്ന ദിലീപ്, എന്തിനാണ് മഞ്ജുവിനോട് കാവ്യയുമായുള്ള അടുപ്പത്തെ കുറിച്ച് പറഞ്ഞതെന്നും അത് തിരുത്തിപ്പറയണമെന്നും ആവശ്യപ്പെട്ടു. ആ സമയത്ത് മഞ്ജു തെളിവുകളുമായാണ് തന്റെയടുത്ത് വന്നതെന്നും അതെങ്ങെനെ താന്‍ നിരാകരിക്കുമെന്നും നടി ചോദിക്കുന്നു. താന്‍ വിചാരിക്കുന്നവര്‍ മാത്രമേ മലയാളസിനിമയില്‍ നിന്നിട്ടുള്ളൂവെന്ന് ദിലീപ് ഭീഷണിപ്പെടുത്തിയെന്നും നടി മൊഴി നല്‍കി. എന്നാല്‍ ദിലീപിന്റെ ഭീഷണി എന്തുകൊണ്ട് മറ്റു താരങ്ങള്‍ കേട്ടില്ലെന്നും നടിയുടെ അടുപ്പക്കാര്‍ ഉണ്ടായിട്ടും ഇക്കാര്യം എന്തുകൊണ്ട് ആരോടും പറഞ്ഞില്ലെന്നും കോടതി ചോദിക്കുന്നു. നടി രഹസ്യമായി വെച്ചുവെന്നും യൂറോപ്യന്‍ യാത്രയില്‍ നടി വളരെ സന്തോഷത്തോടെയാണ് പോയതെന്നും കോടതി നിരീക്ഷിക്കുന്നു.

ആ യാത്ര സംഘടിപ്പിച്ചത് ദിലീപാണെന്നും അങ്ങനെയൊരു ഭീഷണി ഉണ്ടായിരുന്നെങ്കില്‍ എന്ത് കൊണ്ട് നടി യാത്ര തുടര്‍ന്നെന്നും കോടതി ചോദിക്കുന്നു. എന്തെങ്കിലും അസാധാരണമായ സംഭവങ്ങള്‍ ഉണ്ടായതായി കോടതിക്ക് ബോധ്യപ്പെട്ടിട്ടില്ലെന്നുമാണ് കോടതി പറയുന്നത്.