'ദേവസ്വം മിനുട്സ് തിരുത്തിയത് മനഃപൂര്‍വ്വം'; സ്വര്‍ണക്കൊള്ളയില്‍ എ പത്മകുമാറിനെതിരെ എസ്‌ഐടി

 

സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് എസ്ഐടി റിപ്പോര്‍ട്ടിലുള്ളത്.

 

സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെതിരെ പ്രത്യേക അന്വേഷണസംഘം. ദേവസ്വം മിനുട്സ് തിരുത്തിയത് മനഃപൂര്‍വ്വമാണെന്നും പിച്ചളപാളി എന്നത് മാറ്റി ചെമ്പ് പാളി എന്നെഴുതി. അനുവദിക്കുന്നു എന്ന് മിനുട്സില്‍ സ്വന്തം കൈപ്പടയില്‍ പത്മകുമാര്‍ എഴുതിയെന്നും എസ്ഐടി കണ്ടെത്തി. ഇതിന് പിന്നാലെയാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് സ്വര്‍ണപ്പാളികള്‍ കൈമാറിയത് എന്നാണ് കണ്ടെത്തല്‍.

സ്വര്‍ണം പൂശാന്‍ തന്ത്രി അനുമതി നല്‍കിയെന്ന പത്മകുമാറിന്റെ വാദം തെറ്റാണെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മഹസറില്‍ തന്ത്രി ഒപ്പിട്ടെന്ന വാദത്തിനും തെളിവില്ല. കട്ടിളപാളികള്‍ അറ്റകുറ്റപ്പണി നടത്താന്‍ ആവശ്യപ്പെട്ടത് തന്ത്രി അല്ല. അത്തരം രേഖകള്‍ ലഭ്യമല്ലെന്ന് എസ്ഐടി ഹൈക്കോടതിയില്‍ അറിയിച്ചു. സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ അനുവാദം വാങ്ങിയില്ല. തന്ത്രിയുടെ അഭിപ്രായവും എ പത്മകുമാര്‍ തേടിയിട്ടില്ലെന്നും എസ്ഐടി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

സ്വര്‍ണക്കൊള്ള കേസില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകളാണ് എസ്ഐടി റിപ്പോര്‍ട്ടിലുള്ളത്. സ്വര്‍ണപാളികള്‍ അറ്റകുറ്റപ്പണിക്ക് കൊടുത്തുവിട്ട നടപടിക്രമങ്ങളില്‍ മനഃപൂര്‍വം വീഴ്ച വരുത്തി. 2019ല്‍ സ്വര്‍ണപ്പാളികള്‍ പോറ്റിക്ക് കൊടുത്തുവിട്ട ശേഷം മേല്‍നോട്ടം വഹിക്കുന്നതില്‍ കെ എസ് ബൈജു വീഴ്ച വരുത്തി. ദേവസ്വം സ്വര്‍ണപ്പണിക്കാരന്റെ സാന്നിധ്യത്തില്‍ ഡി സുധീഷ്‌കുമാര്‍ മഹസറില്‍ ചെമ്പുതകിടുകള്‍ എന്ന് രേഖപ്പെടുത്തിയെന്നും എസ്ഐടി റിപ്പോര്‍ട്ടിലുണ്ട്.