നവകേരള 'രക്ഷാപ്രവര്‍ത്തനം' ; പ്രതികളായ പൊലീസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്

നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണ്. അറസ്റ്റിലായാല്‍ ഔദ്യോഗിക ജീവിതം കളങ്കപ്പെടും. കേസിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

 

ആലപ്പുഴ: നവകേരള യാത്രക്കിടെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്. ഔദ്യോഗിക കൃത്യനിര്‍വഹണമാണ് നടത്തിയത്. കേസ് കെട്ടിച്ചമച്ചതും വ്യാജവുമാണ്. അറസ്റ്റിലായാല്‍ ഔദ്യോഗിക ജീവിതം കളങ്കപ്പെടും. കേസിനു പിന്നില്‍ രാഷ്ട്രീയ വിരോധമാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.

സംസ്ഥാനത്തെ രാഷ്ട്രീയമാറ്റത്തിനു പിന്നാലെ, രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ കെട്ടിച്ചമച്ച കേസാണിതെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പാക്കുക എന്ന ചുമതല നിര്‍വഹിക്കുകയാണ് ചെയ്തത്. യുഡിഎഫ് അധികാരത്തില്‍ എത്തിയ ശേഷമാണ്, പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. അറസ്റ്റ് ചെയ്താല്‍ അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പ്രതികള്‍ പറയുന്നു.

അറസ്റ്റ് ചെയ്യപ്പെട്ടാല്‍ പൊതുസമൂഹത്തില്‍ അപമാനിതരാകുമെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ഹണി വര്‍ഗീസ് ആണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുക. അതേസമയം, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ പിണറായി വിജയന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന ഗണ്‍മാന്‍ അനില്‍, എസ്‌കോര്‍ട്ട് പൊലീസുകാരായ സന്ദീപ്, അരുണ്‍, വിപിന്‍, ഷൈജു എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി ഇന്നുണ്ടായേക്കും.