സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള അനാവശ്യ നിയമനങ്ങൾ പരിശോധിക്കും : മന്ത്രി പി.സി. വിഷ്ണുനാഥ്
തിരുവനന്തപുരം: സാംസ്കാരിക വകുപ്പിന് കീഴിലുള്ള അക്കാദമികൾ അടക്കമുള്ള സ്ഥാപനങ്ങളിൽ നടന്നിട്ടുള്ള അനാവശ്യ നിയമനങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി പി.സി. വിഷ്ണുനാഥ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ, സ്ഥാപനത്തിന് ബാധ്യതയാകുന്ന നിയമനങ്ങൾ ഒഴിവാക്കും. സ്ഥാപനത്തിന് വേണ്ടി ആളുകൾ പ്രവർത്തിക്കുന്ന രീതിയാകണം ഇനി ഉണ്ടാകേണ്ടതെന്നും, രാഷ്ട്രീയം നോക്കാതെ മെറിറ്റ് അടിസ്ഥാനത്തിലായിരിക്കും നിയമനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.
ഈ മാസം അവസാനത്തോടെ സാംസ്കാരിക അക്കാദമികളുടെ തലപ്പത്ത് പുതിയ അധ്യക്ഷന്മാരും ഭരണസമിതികളും ചുമതലയേൽക്കും. ചലച്ചിത്ര അക്കാദമിയുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായുള്ള ചെയർമാനും ജനറൽ കൗൺസിലും എക്സിക്യൂട്ടിവ് കമ്മിറ്റിയും ഉടൻ നിലവിൽ വരും. അധ്യക്ഷ നിയമനത്തിലെ കാലതാമസം ഐ.എഫ്.എഫ്.കെയെ ബാധിച്ചിട്ടില്ലെന്നും ഓഗസ്റ്റ് ഒന്നിന് ചിത്രങ്ങൾക്കായുള്ള വിജ്ഞാപനം ഇറക്കുമെന്നും മന്ത്രി പറഞ്ഞു. ഡിസംബർ ആദ്യവാരത്തിൽ തിരുവനന്തപുരത്ത് തന്നെ ഐ.എഫ്.എഫ്.കെ നടക്കും.
കെ.എസ്.എഫ്.ഡി.സിയുടെ പ്രവർത്തനങ്ങൾ വലിയ പ്രതിസന്ധിയിലാണെന്നും മന്ത്രി വ്യക്തമാക്കി. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കായംകുളം, വൈക്കം എന്നിവിടങ്ങളിൽ തുടങ്ങിയ തിയേറ്ററുകളുടെ നിർമാണം റീപെയ്മെന്റ് എഗ്രിമെന്റ് ഇല്ലാത്തതിനാൽ പാതിവഴിയിലാണ്. ചിത്രാഞ്ജലിയിലെ നിർമ്മാണ പ്രവർത്തനങ്ങളും നിലച്ചിരിക്കുകയാണ്. ഇതുവരെ മുടക്കിയ പൊതുപണം നഷ്ടപ്പെടാതിരിക്കാൻ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് തുടർനടപടികൾ തീരുമാനിക്കും.
കൂടാതെ, കെഎസ്എഫ്ഡിസി വഴി നടപ്പിലാക്കുന്ന സിനിമാ നിർമ്മാണ പദ്ധതിയിലെ പരാതികളും സർക്കാർ പരിശോധിക്കും. 2023-ന് ശേഷം സെലക്ഷൻ ലഭിച്ചവർക്ക് പോലും പണം അനുവദിക്കാത്തതും, പദ്ധതി തുകയുടെ വിനിയോഗത്തെക്കുറിച്ചുള്ള ആക്ഷേപങ്ങളും പരിശോധിക്കും. പദ്ധതി നടത്തിപ്പിലെ പ്രതിസന്ധികൾ കണക്കിലെടുത്ത്, ഇത് ഇനിയും ഈ രീതിയിൽ മുന്നോട്ട് കൊണ്ടുപോകണോ അതോ മാറ്റം വരുത്തണോ എന്നത് അനുഭവത്തിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.