മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്ന് ആവശ്യം; സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്

മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര പ്രഖ്യാപനമുണ്ടാകും.

 

സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം.

സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. പ്രിയദര്‍ശിനി സര്‍വീസുകള്‍ മൂലം സ്വകാര്യ ബസ് ഉടമകള്‍ക്കുണ്ടാകുന്ന നഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അപര്യാപ്തമെന്നാണ് ഉടമകളുടെ വാദം. മറ്റന്നാള്‍ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ സമര പ്രഖ്യാപനമുണ്ടാകും.

ഡീസലിന് സബ്സിഡി വര്‍ദ്ധിപ്പിക്കണമെന്നും മിനിമം യാത്രാ നിരക്ക് 15 രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കണമെന്നുമാണ് ആവശ്യം. ഇതില്‍ കമ്മീഷന്റെ ഒരു ശുപാര്‍ശയും കാണുന്നില്ലെന്നും ഉടമകള്‍ പറയുന്നു. പ്രിയദര്‍ശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ മേഖലയ്ക്കുണ്ടായ നഷ്ടം നികത്താന്‍ റൂട്ടും സമയവും പുതുക്കണമെന്നത് ഉള്‍പ്പെടെയുള്ള ശുപാര്‍ശകളാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ടിലുള്ളത്.

ഒരേ റൂട്ടില്‍ സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസിയും സര്‍വീസ് നടത്തുന്നത് സ്വകാര്യ ബസ് ഉടമകള്‍ക്ക് സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നു എന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ പുനക്രമീകരിക്കുക, സ്വകാര്യ ബസുകള്‍ പാട്ടത്തിന് എടുക്കുക തുടങ്ങിയ ശുപാര്‍ശകളാണ് റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ ഇതില്‍ സ്വകാര്യ ബസ് ഉടമകള്‍ അസംതൃപ്തരാണ്.