അടിമാലിയിലെ ഇരട്ടക്കുട്ടികളുടെ മരണം; മരണകാരണം കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

പൊലീസ് നിഗമനം വെച്ച് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിക്കുകയും ഇതുവഴി പുറത്തുവന്ന ദ്രാവകം കുട്ടികള്‍ അറിയാതെ വായില്‍ വെക്കുകയുമായിരുന്നു.

 

വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

അടിമാലിയില്‍ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളില്‍ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടികള്‍ തറയില്‍ വീണ കീടനാശിനി കൈയില്‍ തൊട്ട് വായില്‍ വച്ചതാണ് മരണകാരണമെന്നാണ് പൊലീസിന്റെ നിഗമനം. പ്രാഥമിക റിപ്പോര്‍ട്ടില്‍ ദുരൂഹസാഹചര്യമൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം.

പൊലീസ് നിഗമനം വെച്ച് വീട്ടില്‍ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിക്കുകയും ഇതുവഴി പുറത്തുവന്ന ദ്രാവകം കുട്ടികള്‍ അറിയാതെ വായില്‍ വെക്കുകയുമായിരുന്നു. ഈ വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണം എന്നതാണ് പ്രാഥമിക നിഗമനം. ഇരുമ്പ് പാലം ഒഴുവത്തടത്ത് വലിയകാട്ടില്‍ അഫ്സല്‍-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാന്‍, റിഹാന്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടില്‍ വൈദ്യുതി ഇല്ലാത്തപ്പോഴാണ് അപകടം നടന്നതെന്ന് പിതാവ് മൊഴിനല്‍കിയിരുന്നു.

സംഭവസമയത്ത് കുട്ടികളുടെ അമ്മ അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു. പിതാവ് സമീപത്തെ മുറിയിലുമുണ്ടായിരുന്നു. വൈദ്യുതി വന്നതോടെ കുട്ടികളുടെ ദേഹത്ത് എന്തോ പറ്റിപ്പിടിച്ചിരിക്കുന്നത് അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ ഇത് കഴുകിക്കളഞ്ഞതായി മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞു. പിന്നീട് ഒരു കുട്ടിക്ക് പാല്‍ നല്‍കുന്നതിനിടെ ഇരുവരും അവശനിലയിലാകുകയായിരുന്നു. ഉടന്‍ പിതാവ് ഇരുവരെയും ഇരുമ്പുപാലത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് അടിമാലിയിലെ ആശുപത്രികളിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോറന്‍സിക് സംഘം വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.