അങ്കമാലിയിൽ ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം ; നാലുദിവസം പഴക്കമുള്ള മൃതദേഹത്തിൽ വസ്ത്രങ്ങളില്ല

അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്.

 

 കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പഞ്ചായത്തിലെ പുതിയതുറ താഴേവീട്ടുവിളാകം ഫ്ലോറൻസിയുടെ (36) മൃതദേഹമാണ് കണ്ടെത്തിയത്.

നാലുദിവസം പഴക്കമുള്ള നിലയിലാണ് മൃതദേഹം. മൃതദേഹം നഗ്നമായ നിലയിലായിരുന്നു. കറുകുറ്റി പള്ളിയങ്ങാടിയിലുള്ള വാടകവീട്ടിൽ ഒറ്റക്കായിരുന്നു ഇവരുടെ താമസം. മൃതദേഹം കണ്ടെത്തുമ്പോൾ വീടിന്റെ പിന്നിലെ വാതിൽ തുറന്ന നിലയിലായിരുന്നു. അതിനാൽ കൊലപാതക സാധ്യതയും ​പൊലീസ് അന്വേഷിക്കുന്നതായാണ് വിവരം.

ബ്രോക്കർ വഴിയാണ് ഇവർ വീട് കണ്ടെത്തിയിരുന്നത്. എന്നാൽ ഏതാനും ദിവസമായി ഇവരെ വിളിച്ചിട്ടു കിട്ടാതിരുന്നതിനാൽ ബ്രോക്കർ കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വീട്ടിലെത്തി പരിശോധിച്ചപ്പോൾ വീട് അടച്ചിട്ട നിലയിലായിരുന്നു. പ്രദേശത്ത് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് പൊലീസിനെ വിവരമറിച്ചു. രാവിലെ എട്ടരയോടെ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്. ഫൊറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡുമടക്കം സ്ഥലത്തെത്തി. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരണമെന്ന് പൊലീസ് അറിയിച്ചു. അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാൻ‍ഡ് പരിസരത്ത് ലോട്ടറി കച്ചവടം നടത്തുകയായിരുന്നു ഫ്ലോറൻസി. നാലു മാസം മുമ്പാണ് കറുകുറ്റി​യിലേക്ക് താമസം മാറ്റിയതെന്നാണ് വിവരം.