തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം തിരുവല്ല ഘടകത്തിൽ വൻ പൊട്ടിത്തെറി ; സ്ഥാനാർഥിയെ കാലുവാരിയ സംഭവത്തിൽ മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേരെ പുറത്താക്കി  

തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം തിരുവല്ല ഘടകത്തിൽ വൻ പൊട്ടിത്തെറി. സിപിഎം സ്ഥാനാർഥിയെ കാലുവാരിയ സംഭവത്തിൽ മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേരെ സിപിഎം പുറത്താക്കി.

 

തിരുവല്ല : തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം തിരുവല്ല ഘടകത്തിൽ വൻ പൊട്ടിത്തെറി. സിപിഎം സ്ഥാനാർഥിയെ കാലുവാരിയ സംഭവത്തിൽ മുൻ ബ്രാഞ്ച് സെക്രട്ടറി അടക്കം മൂന്നു പേരെ സിപിഎം പുറത്താക്കി. കാൽനൂറ്റാണ്ട് കാലമായി സിപിഎമ്മിൻ്റെ പ്രതിനിധികൾ മാത്രം വിജയിച്ചിരുന്ന തിരുവല്ല നഗരസഭയിലെ 28 ആം വാർഡ് ആയ കാവുംഭാഗം വാർഡിൽ സിപിഎമ്മിനെറ്റ അപ്രതീക്ഷിത തിരിച്ചടിയാണ് പുറത്താക്കിലിന് ഇടയാക്കിയത്. 

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിയും കാവുംഭാഗം ബി ബ്രാഞ്ച് അംഗവുമായ രവി പ്രകാശ് ( ഗണപതി കുന്നമ്പിൽ) , ഭാര്യ സജിനി പ്രകാശ്, പ്രവർത്തകനായ ബിബിൻ ( കണ്ണൻ, വാളം പറമ്പിൽ) എന്നിവരെ സംഘടനാ വിരുദ്ധ പ്രവർത്തന ഭാഗമായി സിപിഎമ്മിൽ നിന്നും പുറത്താക്കിയതായി കാട്ടി വ്യാപകമായാണ് കാവുംഭാഗം ജംഗ്ഷനിൽ അടക്കം പോസ്റ്ററുകൾ അടക്കം പതിച്ചിരിക്കുന്നത്.  സിപിഎമ്മിന്റെ അപ്രമാദിത്യമുള്ള വാർഡിൽ സി മത്തായി ആയിരുന്നു ഇക്കുറി 28ആം വാർഡിലേക്ക് മത്സരിച്ചത്. 

സി മത്തായിക്ക് 412 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായ എൻഡിഎ സ്ഥാനാർഥി സുരേഷ് കാവുംഭാഗം 69 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വാർഡിൽ നിന്നും വിജയിച്ചു കയറുകയായിരുന്നു. സിപിഎമ്മിന് അനുകൂലമായ നായർ വോട്ടുകൾ എൻഡിഎ സ്ഥാനാർഥിക്ക് മറിച്ചു നൽകി എന്നതാണ് മൂവർക്കും എതിരെ ഉയർന്ന ആരോപണം. ഇതിൻ്റെ ഭാഗമായാണ് ബ്രാഞ്ച് കമ്മിറ്റി നടപടിയെടുത്തത്. എന്നാൽ സിപിഎം ഏരിയ നേതൃത്വം ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകാൻ തയ്യാറായിട്ടില്ല.