തെരഞ്ഞെടുപ്പ് ഗോദയിൽ മുഖ്യമന്ത്രി ഉള്‍പ്പെടെ 10 മന്ത്രിമാർ; അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ സിപിഎം തീരുമാനം

 

 തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ 10 മന്ത്രിമാരെയും അവരവരുടെ മണ്ഡലങ്ങളില്‍ വീണ്ടും മത്സരിപ്പിക്കാന്‍ പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് ധാരണമായി. ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, മുന്‍ മന്ത്രി കെ ടി ജലീല്‍ തവനൂരില്‍ വീണ്ടും മത്സരിക്കും. യോജിച്ച പകരക്കാരനെ കണ്ടെത്താനാകാത്തതാണ് ജലീലിനെ വീണ്ടും രംഗത്തിറക്കാന്‍ പ്രേരിപ്പിച്ചത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടെങ്കിലും, മന്ത്രി വീണാ ജോര്‍ജ് ആറന്മുളയില്‍ നിന്ന് മത്സരിക്കും. പൊന്നാനിയില്‍ സിറ്റിങ്ങ് എംഎല്‍എ പി നന്ദകുമാറിന് പകരം മുന്‍ പിഎസ്സി ചെയര്‍മാനും കേരള വഖഫ് ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എം കെ സക്കീര്‍ മത്സരിക്കും.

ധര്‍മ്മടം സീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കും. മന്ത്രിമാരായ പി രാജീവ് (കളമശ്ശേരി), കെ എന്‍ ബാലഗോപാല്‍ (കൊട്ടാരക്കര), വി എന്‍ വാസവന്‍ (ഏറ്റുമാനൂര്‍), സജി ചെറിയാന്‍ (ചെങ്ങന്നൂര്‍), എം ബി രാജേഷ് (തൃത്താല), പി എ മുഹമ്മദ് റിയാസ് (ബേപ്പൂര്‍), വീണ ജോര്‍ജ് (ആറന്മുള), ആര്‍. ബിന്ദു (ഇരിഞ്ഞാലക്കുട), ഒ ആര്‍ കേളു (മാനന്തവാടി), വി ശിവന്‍കുട്ടി ( നേമം) എന്നിവര്‍ മത്സരരംഗത്തുണ്ടാകും.
പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി എം എം മണി, സ്പീക്കര്‍ എ എന്‍ ഷംസീര്‍, എം രാജഗോപാലന്‍ എന്നിവര്‍ ഒഴിവാക്കപ്പെട്ട പ്രമുഖ നേതാക്കളില്‍ ഉള്‍പ്പെടുന്നു. ആലപ്പുഴ ജില്ലാസെക്രട്ടറി ആര്‍ നാസറിനെ കായംകുളത്തേക്ക് നിര്‍ദേശിച്ചെങ്കിലും, സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. സിറ്റിങ് എംഎല്‍എ യു പ്രതിഭ തന്നെ കായംകുളത്ത് മത്സരിക്കും.