കണ്ണൂരില്‍ സിപിഐഎം വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത് അന്വേഷിക്കണമെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നു ; കെ സി വേണുഗോപാല്‍

ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു കെ സി വേണുഗോപാല്‍.

 

നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമായി നടത്തുന്ന രാഷ്ട്രീയ തട്ടിപ്പാണ് തനിക്കെതിരായ നിയമനടപടിയെന്നും കെ സി വേണുഗോപാല്‍ മറുപടിയില്‍ പറഞ്ഞു.

കണ്ണൂരില്‍ സിപിഐഎം വ്യാജ ആധാര്‍ കാര്‍ഡുകള്‍ നിര്‍മ്മിക്കുന്നത് അന്വേഷിക്കണമെന്ന പരാതിയില്‍ ഉറച്ചു നില്‍ക്കുന്നതായി എഐസിസി ജനറല്‍ സെക്രട്ടറി കെ സിവേണുഗോപാല്‍ എംപി. വ്യാജ ആധാര്‍ കാര്‍ഡ് ആരോപണം പിന്‍വലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് സിപിഐഎം ജില്ലാ സെക്രട്ടറി അയച്ച വക്കീല്‍ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു കെ സി വേണുഗോപാല്‍. കണ്ണൂര്‍ ജില്ലയില്‍ മുന്‍കാലങ്ങളില്‍ വോട്ടര്‍പട്ടികയില്‍ വ്യാപകമായി ക്രമക്കേട് നടത്തിയതിന്റെയും വന്‍തോതില്‍ കള്ളവോട്ട് ചെയ്തതിന്റെയും മോശം ചരിത്രമുള്ള സിപിഐഎം, പയ്യന്നൂരിലെ മുന്‍പാര്‍ട്ടി നേതാവ് പി വി കുഞ്ഞിക്കൃഷ്ണന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ നിന്നു ജനശ്രദ്ധ തിരിച്ചു വിടാനും ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമായി നടത്തുന്ന രാഷ്ട്രീയ തട്ടിപ്പാണ് തനിക്കെതിരായ നിയമനടപടിയെന്നും കെ സി വേണുഗോപാല്‍ മറുപടിയില്‍ പറഞ്ഞു.

1991ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരിലെ എടക്കാട് മണ്ഡലത്തില്‍ നിന്നു മുതിര്‍ന്ന സിപിഐഎം നേതാവ് തിരഞ്ഞെടുക്കപ്പെട്ടത് കള്ളവോട്ടിന്റെ പിന്തുണയിലാണെന്നു കണ്ടെത്തി ഇലക്ഷന്‍ ട്രിബ്യൂണല്‍ അന്നത്തെ തിരഞ്ഞെടുപ്പുഫലം റദ്ദാക്കിയ സംഭവവും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.

കല്യാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സ്ഥിരതാമസക്കാരായ നിരവധി വോട്ടര്‍മാരെ വിലാസത്തില്‍ മാറ്റം വരുത്തി സിപിഐഎം പയ്യന്നൂരിലെ വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റിയിട്ടുണ്ടെന്നും, കള്ളവോട്ടിനു വേണ്ടി സിപിഐഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി ഓഫീസ് കേന്ദ്രീകരിച്ചു വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മാണം നടക്കുന്നുണ്ടെന്നും പയ്യന്നൂരിലെ സ്ഥാനാര്‍ത്ഥി കൂടിയായ കുഞ്ഞിക്കൃഷ്ണന്‍ പരസ്യമായി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിട്ടുള്ളതും അതു സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയിട്ടുള്ളതുമാണ്. ഉത്തരവാദിത്തമുള്ളൊരു രാഷ്ട്രീയ പ്രവര്‍ത്തകനെന്ന നിലയില്‍ അക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് എഐസിസി ജനറല്‍ സെക്രട്ടറിയായ താന്‍ ചെയ്തത്. അത് തന്റെ കടമയാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

പയ്യന്നൂരില്‍ കള്ളവോട്ട് ചെയ്യാനായി 20 പേര്‍ വീതം അടങ്ങിയ സംഘങ്ങളെ സിപിഐഎം പ്രാദേശികമായി നിയോഗിച്ചിട്ടുണ്ടെന്നും, അവരില്‍ ഓരോരുത്തരും ചുരുങ്ങിയത് 5 വോട്ട് വീതം ചെയ്യുമെന്നും കുഞ്ഞിക്കൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് ചെയ്യാന്‍ സൗകര്യത്തിന് അവരുടെ വിരലിലെ മഷി മായ്ക്കാനുള്ള രാസവസ്തുക്കള്‍ പാര്‍ട്ടി നേതാക്കള്‍ മുന്‍കൂട്ടി എത്തിച്ചു കൊടുക്കുമെന്നും സിപിഐഎം പയ്യന്നൂര്‍ ഏരിയാ കമ്മിറ്റി മുന്‍ സെക്രട്ടറി കൂടിയായ കുഞ്ഞിക്കൃഷ്ണന്‍ തിരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സിപിഐഎമ്മിന്റെ പയ്യന്നൂര്‍ മേഖലയിലെ എല്ലാ പ്രവര്‍ത്തനങ്ങളും വ്യക്തമായി നേരിട്ട് അറിയാവുന്ന വ്യക്തിയാണ് അദ്ദേഹം.

പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടില്‍ നിന്ന് സിപിഐഎം നേതാക്കള്‍ വെട്ടിപ്പ് നടത്തിയതായും കുഞ്ഞിക്കൃഷ്ണന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് ഇതുവരെ തൃപ്തികരമായ മറുപടി നല്‍കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിക്കു കഴിഞ്ഞിട്ടില്ല. കുഞ്ഞിക്കൃഷ്ണന്റെ ആരോപണങ്ങള്‍ അന്വേഷിക്കേണ്ടതും കുറ്റവാളികളെ ശിക്ഷിക്കേണ്ടതും അനിവാര്യമാണ്. അക്കാര്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തികയെന്ന ഉത്തരവാദിത്തം മാത്രമാണ് താന്‍ നിര്‍വഹിച്ചത്. അതു കൊണ്ടു തന്നെ തന്റെ പ്രസ്താവനകള്‍ സിപിഎമ്മിനെയോ ജില്ലാ സെക്രട്ടറിയെയോ അപകീര്‍ത്തിപ്പെടുത്താനുദ്ദേശിച്ചുള്ളതാണെന്ന വാദം അടിസ്ഥാന രഹിതമാണ്.

1991ലെ തിരഞ്ഞെടുപ്പില്‍ എടക്കാട് മണ്ഡലത്തില്‍ ഇത്തരത്തില്‍ വ്യാജവോട്ടര്‍മാരെ ഉള്‍പ്പെടുത്തിയതായി ഇലക്ഷന്‍ ട്രിബ്യൂണല്‍ കണ്ടെത്തിയിരുന്നു. എടക്കാട് അന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് 219 വോട്ടിനാണ് ജയിച്ചത്. പക്ഷേ, അവിടത്തെ 269 വോട്ടുകള്‍ കള്ളവോട്ടുകളാണെന്നും, 39 വോട്ടുകള്‍ ചെയ്തത് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്ത ആളുകളാണെന്നും തുടര്‍ന്ന് ട്രിബ്യൂണല്‍ കണ്ടെത്തുകയും സിപിഐഎം സ്ഥാനാര്‍ഥിയുടെ വിജയം റദ്ദാക്കുകയും ചെയ്തു. പിന്നീട്, വ്യാജവോട്ടര്‍മാരുടെ കയ്യൊപ്പ് ശാസ്ത്രീയമായി പരിശോധിച്ചിട്ടില്ലെന്ന സാങ്കേതിക പ്രശ്നത്തിന്റെ പേരിലാണ് സുപ്രീം കോടതി ആ വിധി പുനപരിശോധിച്ചതെന്നും മറുപടി നോട്ടീസില്‍ വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.