വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ ഇത്തവണ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി; കൊടുവളളി നഗരസഭയില്‍ നിന്ന് മത്സരിക്കും

കൊടുവളളി നഗരസഭയിലെ 24-ാം വാര്‍ഡില്‍ നിന്നാണ് ഫൈസല്‍ ജനവിധി തേടുക

 

കഴിഞ്ഞ തവണ കൊടുവളളി ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നായിരുന്നു ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.

വിവാദ വ്യവസായി കാരാട്ട് ഫൈസല്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി. കൊടുവളളി നഗരസഭയില്‍ ഫൈസലിനെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. കൊടുവളളി നഗരസഭയിലെ 24-ാം വാര്‍ഡില്‍ നിന്നാണ് ഫൈസല്‍ ജനവിധി തേടുക. കഴിഞ്ഞ തവണ കൊടുവളളി ചുണ്ടപ്പുറം വാര്‍ഡില്‍ നിന്നായിരുന്നു ഫൈസല്‍ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചത്.

2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകാന്‍ തയ്യാറെടുത്തിരുന്നെങ്കിലും സിപിഐഎം സംസ്ഥാന നേതൃത്വം ഇടപെട്ട് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു. പിന്നീട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഫൈസല്‍ മത്സരിച്ചു. ഫൈസലിനെതിരെ എല്‍ഡിഎഫ് ഒ പി റഷീദ് എന്ന ഐഎന്‍എല്‍ പ്രതിനിധിയെ നിര്‍ത്തി. എന്നാല്‍ ഒരുവോട്ട് പോലും നേടാനാകാതെ റഷീദ് കാരാട്ട് ഫൈസലിനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തുകയും സംശയനിഴലിലാവുകയും ചെയ്ത ഫൈസലിനെ കേസില്‍ പ്രതി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് പ്രതിപട്ടികയില്‍ നിന്ന് മാറ്റുകയായിരുന്നു.