ബൈജുസിന് തിരിച്ചടി ..! ഫീസ് റീഫണ്ട് കേസില്‍ പരാതിക്കാരന്  9.55 ലക്ഷം രൂപ നല്‍കാൻ ഉത്തരവിട്ട് ഉപഭോക്തൃ കമ്മീഷന്‍ 

റീഫണ്ട് ആയി 8,52,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും ചെലവിനത്തില്‍ 3000 രൂപയും തിരുവനന്തപുരം സ്വദേശിയായ ശശികാന്ത് സൈനിക്ക് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്. ശശികാന്ത് സൈനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

 

തിരുവനന്തപുരം:  പ്രമുഖ എഡ്യുക്കേഷണല്‍ ടെക് സ്ഥാപനമായ ബൈജൂസിന് തിരിച്ചടി.ഫീസ് റീഫണ്ട് കേസില്‍ തിരുവനന്തപുരം സ്വദേശിക്ക് നഷ്ടപരിഹാരം ഉള്‍പ്പെടെ 9.55 ലക്ഷം രൂപ നല്‍കാന്‍ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു . റീഫണ്ട് ആയി 8,52,000 രൂപയും നഷ്ടപരിഹാരമായി 1,00,000 രൂപയും ചെലവിനത്തില്‍ 3000 രൂപയും തിരുവനന്തപുരം സ്വദേശിയായ ശശികാന്ത് സൈനിക്ക് നല്‍കാനാണ് കമ്മീഷന്‍ ഉത്തരവിട്ടത്.

ശശികാന്ത് സൈനി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. ശശികാന്ത് സൈനിയുടെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ബൈജൂസിന്റെ ഓണ്‍ലൈന്‍ കോഴ്സില്‍ ചേര്‍ന്നിരുന്നു. കമ്പനിയുടെ പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം, സ്പോട്ട് രജിസ്‌ട്രേഷന്‍ ഫീസായി സൈനി 20,000 രൂപ നല്‍കി. എന്നാല്‍ ഓഫ്ലൈന്‍ ക്ലാസിലേക്ക് മാറാന്‍ മകന്‍ തീരുമാനിച്ചതിനാല്‍, അടുത്ത ദിവസം തന്നെ സൈനി ഓണ്‍ലൈന്‍ ക്ലാസ് റദ്ദാക്കാനും റീഫണ്ടിനും അഭ്യര്‍ത്ഥിച്ചു. എന്നാല്‍ തന്റെ നിരവധി ഇ-മെയിലുകള്‍ക്കും ഫോണ്‍ കോളുകള്‍ക്കും കമ്പനി മറുപടി നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.രണ്ട് മാസത്തിന് ശേഷം, ബൈജൂസിന്റെ ബാംഗ്ലൂര്‍ ഓഫീസില്‍ നിന്ന് സൈനിക്ക് ഒരു കോള്‍ വന്നു. പ്ലേ സ്റ്റോറില്‍ നിന്ന് 'റസ്റ്റ് ഡെസ്‌ക്' എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് റീഫണ്ട് പ്രോസസ്സ് ചെയ്യുന്നതിനായി ബാങ്ക് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്തതോടെ, താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായതായും പരാതിയില്‍ പറയുന്നു.

ആദ്യം തന്റെ അക്കൗണ്ടിലേക്ക് എട്ടു ലക്ഷം രൂപ ക്രെഡിറ്റ് ചെയ്തു. തുടര്‍ന്ന് ഒന്നിലധികം ഇടപാടുകളിലൂടെ ആകെ 8,32,000 രൂപ പിന്‍വലിച്ചതായും പരാതിയില്‍ പറയുന്നു. കേസ് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പ്രസിഡന്റ് പി വി ജയരാജന്‍, അംഗങ്ങളായ പ്രീത ജി നായര്‍, വിജു വി ആര്‍ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് പരിഗണിച്ചത്. കമ്മീഷന്റെ നോട്ടീസ് സ്വീകരിച്ചുവെങ്കിലും ബൈജൂസ് പ്രതിനിധി നേരിട്ട് ഹാജരായില്ല.